Connect with us

money chain scam

മണിചെയിന്‍ മാതൃകയിൽ 50 കോടി തട്ടിയ അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാനി പിടിയില്‍

കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടെ 35,000ഓളം പേരാണ്.

Published

|

Last Updated

കൊണ്ടോട്ടി | മണിചെയിന്‍ മാതൃകയിൽ തമിഴ്‌നാട്, ബംഗാള്‍, കേരളത്തിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കോടികള്‍ തട്ടിയ തട്ടിപ്പുസംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. തൃശൂര്‍ തൃക്കൂര്‍ തലോര്‍ സ്വദേശി ഊട്ടോളി ബാബു (50) എന്ന മീശ ബാബുവാണ് പിടിയിലായത്. തൃശൂരിലെ ഒളിത്താവളത്തില്‍ മറ്റൊരു പേരില്‍ കമ്പനി നിര്‍മിച്ച് പണം തട്ടാനുള്ള പദ്ധതി നടത്തി വരവേയാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 13ന് കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്തര്‍സംസ്ഥാന തട്ടിപ്പ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.

തട്ടിപ്പ് കമ്പനിയുടെ തുടക്കം: 2020 ഒക്ടോബര്‍ 15നാണ് തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് ആരംഭിക്കുന്നത്. മള്‍ട്ടി ലെവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂട്ടി തട്ടിപ്പിന് വേഗം വർധിപ്പിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും വന്‍ ശമ്പളത്തില്‍ എക്‌സിക്യൂട്ടിവുമാരെ  നിയമിച്ചു. 11,250 രൂപ കമ്പനിയില്‍ അടച്ചുചേരുന്ന ഒരാള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70,000 രൂപ, ആര്‍ പി ബോണസ് ആയി 81 ലക്ഷം രൂപ, റഫറല്‍ കമ്മീഷനായി 20 ശതമാനം, ഒരാളെ ചേര്‍ത്താല്‍ 2,000 രൂപ ഉടനടി അക്കൗണ്ടില്‍, 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വന്‍ ശമ്പളവും എന്നിവ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടെ 35,000ഓളം പേരാണ്. പലര്‍ക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് സൈബര്‍ ഡോമിന്റെ പേരില്‍ വ്യാജ ബ്രോഷറുകള്‍ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്‌പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചുമാണ് പ്രതികള്‍ തട്ടിപ്പു നടത്തി വന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങളും ഫ്‌ളാറ്റും ഭൂമിയും വാങ്ങുന്നതിന് ഉപയോഗിച്ചതായും ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

തൃശൂരില്‍ വ്യാജ ചാരായം വില്‍പ്പന നടത്തിവന്ന മീശ ബാബുവിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഇയാളുടെ പേരില്‍ പുതുക്കാട്, ഒല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ ചാരായം വില്‍പ്പന നടത്തിയതിന് കേസുണ്ട്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി വൈ എസ് പി അശ്‌റഫിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ്, എസ് ഐ നൗഫല്‍, സംഘാംഗങ്ങളായ പി സഞ്ജീവ്, ശബീര്‍, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്മണ്യന്‍, പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.