Uae
ലക്ഷ്യം ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ: ശൈഖ് ഹംദാൻ
കഴിഞ്ഞ 19 വര്‍ഷത്തിനിടെ ഗതാഗത മേഖലയില്‍ 150 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചതായി ശൈഖ് ഹംദാന്‍ വ്യക്തമാക്കി.

ദുബൈ | റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) സംഘടിപ്പിച്ച ‘ബ്രിഡ്ജസ് ഓഫ് കമ്മ്യൂണിക്കേഷന്‍’ വര്‍ക്്‌ഷോപ്പ് നടന്നു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പരിപാടിയില്‍ പങ്കെടുത്തു.
50 പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍, വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.ദുബൈയിയെ ലോകത്തിലെ മുന്‍നിര നഗരമാക്കാനുള്ള ദര്‍ശനത്തിന് അനുസൃതമായി, ഗതാഗത സൗകര്യങ്ങള്‍, റോഡ് ശൃംഖല, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
കഴിഞ്ഞ 19 വര്‍ഷത്തിനിടെ ഗതാഗത മേഖലയില്‍ 150 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചതായി ശൈഖ് ഹംദാന്‍ വ്യക്തമാക്കി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ദിര്‍ഹത്തിന്റെ 30-ലധികം പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ക്്‌ഷോപ്പില്‍ വഴക്കമുള്ള ജോലി നയങ്ങള്‍, പുതിയ ഗതാഗത മാര്‍ഗങ്ങള്‍, സംയോജിത നഗരാസൂത്രണം എന്നിവ ചര്‍ച്ച ചെയ്തു.