Connect with us

National

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം; ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍

സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര നീക്കത്തെ ശക്തമായി എതിര്‍ക്കാന് പ്രതിപക്ഷത്തിന്റെ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്രം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ പാസാവുകയുള്ളു എന്നുറപ്പുള്ള ബില്‍ കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മെഗ്‌വാളാണ് അവതരിപ്പിക്കുക. സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര നീക്കത്തെ ശക്തമായി എതിര്‍ക്കാന് പ്രതിപക്ഷത്തിന്റെ തീരുമാനം.

മണ്ഡല പുനര്‍നിര്‍ണയം 2026 സെന്‍സസ് പ്രകാരം വേണമെന്ന വ്യവസ്ഥ തിരുത്തിയാണ് ബില്‍ കൊണ്ട് വരുന്നത്. നിലവില്‍ 2011ലെ സെന്‍സസ് പ്രകാരം ആയിരിക്കും 850 സീറ്റുകള്‍ നിശ്ചയിക്കുക. ആകെ സീറ്റുകളുടെ 33 ശതമാനമായ 283 സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകള്‍ മാറ്റും. ബില്ലില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം ഉറപ്പാക്കുമ്പോള്‍ ഒബിസി ഉപസംവരണത്തിന് നിര്‍ദേശമില്ല. സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകള്‍ക്കും അനുവദിക്കുന്നതാണ് പുതിയ ബില്‍.

പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്‍ പാസാക്കാന്‍ ആകൂ. നിലവില്‍ ലോക്‌സഭയിലെ 543 അംഗങ്ങളാണുള്ളത്. ഇതില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 360 പേരുടെ പിന്തുണ വേണം. എന്നാല്‍ എന്‍ ഡി എക്ക് മാത്രം 293 അംഗങ്ങളാണുള്ളത്. മറ്റുള്ള 13 പേരുടെ പിന്തുണ ലഭിച്ചാലും പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാവില്ല.

244 അംഗങ്ങളില്‍ 163 പേരുടെ പിന്തുണ ലഭിച്ചാലെ ബില്‍ രാജ്യസഭ കടക്കുകയുള്ളൂ. എന്‍ഡിഎക്ക് 141 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്.മണ്ഡല പുനര്‍നിര്‍ണയത്തിലെ വ്യവസ്ഥകള്‍ വ്യക്തമാക്കാതെ ബില്ലിനെ പിന്തുണയ്ക്കില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഭരണഘടനയെ കൊലചെയ്യുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ സഭയില്‍ എതിര്‍ക്കും എന്ന് പ്രതിപക്ഷം വ്യക്തമാക്കി. വനിതാ സംഭരണ ബില്ലിനൊപ്പം കേന്ദ്രഭരണ പ്രദേശങ്ങളിലെ സംവരണ ബില്ലും ഇന്ന് ലോക്‌സഭാ പരിഗണിക്കും.

 

Latest