Connect with us

pocso

മാനസിക വൈകല്യമുള്ള 15കാരിയെ പീഡിപ്പിച്ച പ്രതിക്ക് 34 വര്‍ഷം കഠിന തടവ്

നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Published

|

Last Updated

അടൂര്‍ | മാനസിക വൈകല്യമുള്ള 15കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 34 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. കൊടുമണ്‍ ഐക്കാട് ചന്ദ്രാലയം കൊച്ചുമോന്‍ എന്ന് വിളിക്കുന്ന ലിജു ചന്ദ്രനാണ് ശിക്ഷ. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടക്കാതെ വന്നാല്‍ മൂന്ന് വര്‍ഷം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും അടൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി (പോക്സോ കോടതി) ജഡ്ജ് എ സമീര്‍ വിധിച്ചു.

കൊടുമണ്‍ പോലീസ് 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കായി സ്റ്റേജ് കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ട പ്രതി തൊട്ടടുത്ത വീട്ടില്‍ അതിക്രമിച്ചുകയറി ടി വി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയെ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വീടിന് പിന്നിലെ കുളിമുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

മാതാവിന്റെ പരാതിയില്‍ പ്രത്യേക വിദഗ്ധന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കൊടുമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെയും വ്യവസ്ഥപ്രകാരമാണ് ശിക്ഷവിധിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സ്മിത ജോണ്‍ പി ഹാജരായി.