Connect with us

Ban on sugar exports

ഗോതമ്പിന് പിന്നാലെ രാജ്യത്ത് പഞ്ചസാര കയറ്റുമതിക്കും നിരോധനം

നിരോധനം ജൂണ്‍ ഒന്ന് മുതല്‍; വിലക്കയറ്റം പിടിച്ചുനിര്‍ത്തുക ലക്ഷ്യം

Published

|

Last Updated

ന്യൂഡല്‍ഹി | അനിയന്ത്രിതമായ വിലക്കയറ്റം രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയ സഹാചര്യത്തില്‍ പഞ്ചസാര കയറ്റുമതിയും നിരോധിക്കാന്‍ കേന്ദ്രതീരുമാനം. ജൂണ്‍ ഒന്ന് മുതലാണ് പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഗോതമ്പ് കയറ്റുമതിക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചസാരയുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്തുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.

ആഭ്യന്തര വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തും. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച്, മെയ് 18 വരെ 75 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

നിലവില്‍ കിലോക്ക് ഏകദേശം 41.50 രൂപയാണ് രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വില്‍പ്പന വില. വരും മാസങ്ങളില്‍ ഇത് 40-43 രൂപയില്‍ എത്താനാണ് സാധ്യത.

 

 

Latest