Kerala
കൊച്ചി തീരത്തെ കപ്പൽ അപകടം: കപ്പൽ കമ്പനിക്ക് എതിരെ കേസെടുത്ത് പോലീസ്
ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

കൊച്ചി | കൊച്ചി തീരത്ത് ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിയെ ഒന്നാം പ്രതി ചേർത്ത് പോലീസ് കേസെടുത്തു. അപകടത്തിൽ പെട്ട എം എസ് സി എൽസ 3 കപ്പലിന്റെ ഉടമകൾക്ക് എതിരെയാണ് കേസ്. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ജീവനക്കാർ മൂന്നാം പ്രതിയുമാണ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
മനുഷ്യ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന് കാണിച്ചാണ് നടപടി. ഉദാസീനതയോടെ കപ്പൽ കൈകാര്യം ചെയ്തതായി എഫ് ഐ ആറിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കി. മത്സ്യബന്ധന മേഖലക്ക് പ്രതിസന്ധിയുണ്ടാക്കിയെന്നും മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
ഭാരതീയ ന്യായ സൻഹിത 2023ലെ 282 (ജലയാനം അശ്രദ്ധമായി ഓടിക്കുന്നത് ), 285 (പൊതുവഴിയിലോ ജലയാന പാതയിലോ അപകടമോ തടസ്സമോ ഉണ്ടാക്കുന്നത്), 286 (വിഷവസ്തുക്കളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം), 287 (തീ അല്ലെങ്കിൽ കത്താവുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം), 288 (സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം), 3(5) ( ശിക്ഷ ലഘൂകരിക്കൽ) വകുപ്പുകൾ പ്രകാരമാണ് കേസ്.
മെയ് 24ന് കൊച്ചി തീരത്തുണ്ടായ ‘എം.എസ്.സി എൽസ 3’ എന്ന ചരക്കുകപ്പലിന്റെ അപകടം വലിയ പാരിസ്ഥിതിക ആശങ്കകളാണ് ഉയർത്തിയത്. 643 കണ്ടെയ്‌നറുകളുമായി സഞ്ചരിച്ചിരുന്ന ഈ കപ്പൽ മുങ്ങുകയും, അതിലെ കണ്ടെയ്‌നറുകൾ കേരളത്തിന്റെ തീരങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഈ അപകടം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
കപ്പലിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതായി പിന്നീട് വ്യക്തമായി. ഇതിൽ കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്‌നറുകളും റബർ കലർത്തിയ രാസമിശ്രിതം അടങ്ങിയ ഒരു കണ്ടെയ്‌നറും ഉൾപ്പെട്ടിരുന്നു. ഇവയെല്ലാം കപ്പലിനുള്ളിൽ തന്നെയായിരുന്നുവെന്നും തീരത്തെത്തിയ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.
Updating…