Connect with us

Kerala

ഹാജിമാരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ചൊവ്വാഴ്ച സ്വലാത്ത് നഗറില്‍

ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനെ യാത്രതിരിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.

Published

|

Last Updated

മലപ്പുറം | ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്‌നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിമൂന്നാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ വിവധ ജില്ലകളില്‍ നിന്നും ലക്ഷദ്വീപ്, നീലഗിരി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന ആയിരക്കണക്കിന് ഹാജിമാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാലമായ പന്തലാണ് മഅ്ദിന്‍ പ്രധാന കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. മഹാമാരി ഭീഷണിയില്‍ നിന്നും മുക്തമായി നാഥനിലഭയം തേടാന്‍ വെമ്പല്‍ കൊള്ളുന്ന വിശ്വാസിഹൃദയങ്ങള്‍ക്ക് ഈ അറിവൊഴുക്കിന്റെ സംഗമവേദി ഏറെ ആശ്വാസം പകരും. ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനെ യാത്രതിരിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.

ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഹജ്ജ്ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പ്രമുഖ ഹജ്ജ് പണ്ഡിതന്മാരായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കും. ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദലി എന്‍, കോര്‍ഡിനേറ്റര്‍ അശ്‌റഫ് അരയങ്കോട്, സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രെയ്‌നര്‍ പി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ സാങ്കേതിക ക്ലാസിനു നേതൃത്വം നല്‍കും.

സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയില്‍ നാളെ നടക്കുന്ന ഇരുപത്തിമൂന്നാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പിനായി നിര്‍മിച്ച കഅബയുടെ മാതൃക

ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പിനായി ഒരുക്കിയിട്ടുള്ളത്. വാട്ടര്‍പ്രൂഫ് പന്തല്‍, ഹാജിമാര്‍ക്കുള്ള സേവനത്തിന് പ്രത്യേക ഹെല്‍പ് കൗണ്ടർ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. ആയിരങ്ങള്‍ക്ക് അലോസരങ്ങളില്ലാതെ പരിപാടിയില്‍ സംബന്ധിക്കുന്നതിന് എല്‍.ഇ.ഡി സ്‌ക്രീന്‍ അടക്കുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഹാജിമാരുടെ സേവനത്തിനായി 501 അംഗ സന്നദ്ധസേനയും കര്‍മരംഗത്തുണ്ടാകും. സ്ത്രീകള്‍ക്കായി വനിതാ വളണ്ടിയര്‍മാരുടെ സഹായവുമുണ്ടാകും.

കഅ്ബയുടെ ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി കഅ്ബയുടെ മാതൃക തയ്യാറാക്കിയിട്ടുണ്ട്. മഖാമു ഇബ്‌റാഹീം, സ്വര്‍ണപ്പാത്തി, കഅ്ബയുടെ മൂലകള്‍, ഹിജ്ര്‍ ഇസ്മാഈല്‍, ഹജറുല്‍ അസ്‌വദ് തുടങ്ങി കഅ്ബയുടെ വിവിധ ഭാഗങ്ങള്‍ മാതൃകയുടെ സാഹയത്തോടെ ഹാജിമാര്‍ക്ക് പരിചയപ്പെടുത്തും. ഹാജിമാര്‍ക്ക് ആവശ്യമായ ക്ലോക്ക് റൂം, വാഷ്റൂമുകള്‍, നിസ്‌കാര സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. നാസ്ത, കഞ്ഞി, ഉച്ചഭക്ഷണം. ചായ, ലഘുകടി തുടങ്ങിയ വിഭവങ്ങളൊരുക്കും. വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമുണ്ടാവും. മിംഹാര്‍, ഹോസ്പൈസ് എന്നിവയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനമുണ്ടാകും. ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.

‘ഹജ്ജ്-ഉംറ കര്‍മ്മം ചരിത്രം അനുഭവം’ എന്ന പുസ്തകം ഹജ്ജ് ഓഫര്‍ നിരക്കില്‍ ലഭ്യമാക്കും. ഹജ്ജിനുള്ള ഒരുക്കം മുതല്‍ യാത്രയുടെ അവസാനം വരെ തീര്‍ത്ഥാടകര്‍ക്ക് ഗൈഡായി ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഉള്ളടക്കം. കര്‍മങ്ങളും ചരിത്ര പ്രദേശങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥത്തില്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനും ചൊല്ലാനും ഉതകുന്ന ദിക്ര്‍ ദുആകളും ചരിത്രവിവരണവും അനുഭവ സമ്പത്തും പുസ്തകത്തെ ധന്യമാക്കുന്നു. ക്യൂര്‍ കോഡിലൂടെ ദിക്ര്‍ ദുആകള്‍ കേള്‍ക്കാനുള്ള സംവിധാനവും പുസ്തകത്തിലുണ്ട്.

വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന പരിപാടിയില്‍ നൂറുകണക്കിന് യതീംകുട്ടികള്‍, സാദാത്തുക്കള്‍, ഹിഫ്‌ള് വിദ്യാര്‍ഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9633 677 722, 9645 338 343.

Latest