Connect with us

Kerala

അരിക്കൊമ്പന് കാഴ്ചക്കുറവ്; തുമ്പിക്കൈയിലും പരുക്കെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്

മയക്കുവെടിവെച്ച് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

Published

|

Last Updated

ഇടുക്കി  \ കാട്ടാനയായ അരിക്കൊമ്പന്റെ വലതുകണ്ണിന് ഭാഗിക കാഴ്ച്ചക്കുറവ്. മയക്കുവെടിവെച്ച് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്നും വനംവകുപ്പ് നിര്‍ദേശിച്ചു. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ പരുക്കിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുറിവിന് ചികിത്സ നല്‍കിയാണ് അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് വിട്ടത്.

അരിക്കൊമ്പന്‍ ദൗത്യം വിജയിച്ചതില്‍ ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിച്ചിരുന്നു.. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരാണ് അഭിനന്ദന കത്തയച്ചത്. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷ്യത്വത്തിന്റെ അടയാളമാണെന്നും നന്ദി പറഞ്ഞുളള കത്തില്‍ ജസ്റ്റിസ് വ്യക്തമാക്കി.

അതേ സമയം വെളളവും ഭക്ഷണവും തേടി അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരികെ വരാനുളള സാധ്യത ഇല്ലേയെന്നും കോടതി ചേദിച്ചു. പുതിയ ആവാസ വ്യവസ്ഥയോട് ഇണങ്ങുന്നത് വരെ റേഷന്‍ കടകള്‍ തേടി കൊമ്പന്‍ ഇറങ്ങാനുളള സാധ്യതയുളളതിനാല്‍ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. റേഡിയോ കോളര്‍ വഴി നിരീക്ഷണം ഉറപ്പ് വരുത്തുന്നുണ്ടെന്നും തമിഴ്നാട് വനാതിര്‍ത്തിയിലാണ് അരിക്കൊമ്പന്‍ നിലവിലുളളതെന്നും വനം വകുപ്പ് കോടതിയെ ബോധിപ്പിച്ചു