kundara petrol bomb
കുണ്ടറയിലെ പെട്രോള്‍ ബോംബ് ആക്രമണം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
മേഴ്‌സിക്കുട്ടിയമ്മയെ കേസില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം.
കൊല്ലം | നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയിലുണ്ടായ പെട്രോള്‍ ബോംബ് സ്‌ഫോടന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇ എം സി സി പ്രസിഡന്റ് ഷിജു വര്‍ഗീസ് അടക്കം നാല് പേരാണ് പ്രതികള്‍. ഷിജു വര്‍ഗീസിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്.
കുണ്ടറ നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥിയും സി പി എം നേതാവുമായ മേഴ്‌സിക്കുട്ടിയമ്മയെ കേസില്‍ കുടുക്കുകയും അവരെ പരാജയപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. അതുവഴി ജനവികാരം അവര്‍ക്കെതിരായി മാറ്റാനാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടിരുന്നു. യു ഡി എഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥിനോടാണ് തോറ്റത്.
ചാത്തന്നൂർ പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് മേഴ്സിക്കുട്ടിയമ്മ അന്നുതന്നെ പറഞ്ഞിരുന്നു. കേസിൽ ആദ്യഘട്ടത്തിൽ പ്രതിപ്പട്ടികയിൽ ചേർത്ത വിവാദ ദല്ലാൾ നന്ദകുമാറിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.