Connect with us

PARKING BAY

റോഡുവക്കില്‍ പാര്‍ക്കിംഗ്; വിദേശ മാതൃക കോഴിക്കോട്ടും

ആദ്യ ഘട്ടത്തില്‍ 850 കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.

Published

|

Last Updated

കോഴിക്കോട് | നഗരത്തിലെ പാര്‍ക്കിംഗ് പ്രതിസന്ധിക്കു പരിഹാരമായി വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ റോഡുവക്കില്‍ നിയമാനുസൃത പാര്‍ക്കിംഗ് ഒരുക്കുന്നു. പാര്‍ക്കിംഗ് സൗഹൃദ കോഴിക്കോട് എന്ന ഈ പദ്ധതിയുടെ പ്രഖ്യാപനം ഇന്നു നടക്കും.
കാറുകളിലും ബൈക്കുകളിലും നഗരത്തിലെത്തുന്നവര്‍ പാര്‍ക്കിംഗ് ഇല്ലാതെ നട്ടം തിരിയുകയാണ്. അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ പോലീസ് നടപടി ഉറപ്പാണ്. ഈ അവസ്ഥക്കുള്ള ശാശ്വത പരിഹാരമായാണ് പാതയോരത്തെ പാര്‍ക്കിംഗ് ബേ വരുന്നത്.

ആദ്യ ഘട്ടത്തില്‍ 850 കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. ഇതിനായി 26 ഇടങ്ങളില്‍ പാര്‍ക്കിംഗ് ബേകള്‍ വരും. വീതികൂടിയ റോഡുകളിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സംവിധാനമൊരുക്കുക. പദ്ധതിക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകാരംനല്‍കിയതോടെ ട്രാഫിക് പോലീസാണ് പാര്‍ക്കിംഗ് ഏരിയ അടയാളപ്പെടുത്തുന്നത്.
കോഴിക്കോടിനെ പാര്‍ക്കിംഗ് സൗഹൃദമാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ആകെ 1,260 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ബസ് അടക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടാനാവും. 19 റോഡുകളില്‍ എല്ലാ വാഹനങ്ങളും ഏഴിടത്ത് ബസുകള്‍ക്ക് മാത്രമായുമാണ് ബേ വരുന്നത്. പദ്ധതിക്കായി മൊത്തം പത്ത് ലക്ഷം രൂപയാണ് നീക്കിവച്ചത്.

ഡിജിറ്റല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്  നടത്തിയ പഠന റിപ്പോര്‍ട്ടുള്‍പ്പെടെ സിറ്റി പോലീസ് കമീഷണറാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ മേയര്‍ക്ക് കൈമാറിയത്. പി ഡബ്ല്യു ഡി, ആര്‍ ടി ഒ, ആര്‍ ടി പി, ഹാര്‍ബര്‍ തുടങ്ങിയ വകുപ്പ് മേധാവികളുമായി ചര്‍ച്ചചെയ്താണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാനാഞ്ചിറ സ്‌ക്വയര്‍, ടൗണ്‍ഹാള്‍ റോഡ്, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, ഒയിറ്റി റോഡ്, ജയപ്രകാശ് നാരായണ്‍ റോഡ്, അപ്സര തിയേറ്ററിന് സമീപം, പാവമണി റോഡ്, അപ്സര ലിങ്ക് ക്രോസ് റോഡ്, വെള്ളയില്‍ റോഡ്, സരോവരം റോഡ്, രാജാജി റോഡ്, വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ് റോഡ്, കോവൂര്‍ ജങ്ഷന്‍, മെഡിക്കല്‍ കോളേജ് ജങ്ഷന്‍ താഴെ കോഴിക്കോട് നഗരത്തിലേക്കുള്ള ഭാഗം, പൊറ്റമ്മല്‍ ജങ്ഷന്‍, പൊറ്റമ്മല്‍ ജങ്ഷന്‍ മുതല്‍ അരയിടത്തുപാലം, തളി ക്ഷേത്രത്തിനും ജൂബിലിഹാള്‍ ജങ്ഷനുമിടയില്‍, ബീച്ച് റോഡില്‍ വടക്ക് ഭാഗത്തേക്ക്, സൗത്ത് ബീച്ചില്‍ സീക്യൂനിനും മുഖദാറിനുമിടയില്‍, ആനിഹാള്‍ റോഡ് എന്നിവിടങ്ങളിലാണ് പാര്‍ക്കിംഗ് ബേ ഒരുക്കുക. ഇതോടൊപ്പം മാനാഞ്ചിറ, മോഡല്‍ സ്‌കൂള്‍, നടക്കാവ് ഗേള്‍സ് സ്‌കൂളിനും മാര്‍ക്കറ്റിനുമിടയില്‍, മാവൂര്‍ റോഡ് ജങ്ഷനില്‍ ഷിപ് മാളിന് എതിര്‍വശം, വയനാട് റോഡിലും കണ്ണൂര്‍ റോഡിലും ക്രിസ്ത്യന്‍ കോളേജിന് സമീപം, പാളയം എംസിസി എന്നിവിടങ്ങളില്‍ ബസ്ബേകളും ഒരുക്കും.

ഗള്‍ഫ് രാജ്യങ്ങളിലും മറ്റും നിലവിലുള്ള പാര്‍ക്കിംഗ് രീതിയാണിത്. ഇവിടങ്ങളില്‍ റോഡുവക്കിലെ പാര്‍ക്കിംഗിനു സമയം നിശ്ചയിച്ചു ഫീസ് ഈടാക്കുന്നതിന് യന്ത്രം സ്ഥാപിച്ചിട്ടുണ്ടാവും. ഈ രീതി നഗരസഭ പിന്നീട് ആലോചിച്ചു നടപ്പാക്കിയേക്കുമെന്നാണു കരുതുന്നത്. പോലീസിലെ ട്രാഫിക് എ എസ് ഐ മനോജ് ബാബു ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച ആശയം ഉന്നത പോലീസ് മേധാവികളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു. ഈ ആശയമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവുന്നത്.
കോഴിക്കോട് നഗരത്തില്‍ കുടുംബത്തോടൊപ്പം എത്തുന്നവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാവും.

നഗരത്തിലെ മാളുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ പാര്‍ക്കിംഗിന് അനധികൃതമായി ഫീസ് ഈടാക്കുന്നതും പരാതിക്കിടയാക്കിയിരുന്നു. ഇത്തരം വിഷയത്തില്‍ നയം രൂപീകരിച്ച് മുന്നോട്ടുപോവാന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മാള്‍ ഉടമകളുടെയും സംഘടനകളുടെയും യോഗം വിളിച്ചുചേര്‍ക്കും. കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിട്ടും പാര്‍ക്കിംഗിന് പണപ്പിരിവ് തുടരുന്നതായി കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാളുകളില്‍ ഉപഭോക്താവെന്ന വ്യാജേനെ എത്തി വാഹനങ്ങള്‍ നിര്‍ത്തിയിട്ടുപോവുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഉടമകളും പരാതിപ്പെടുന്നുണ്ട്.

Latest