Connect with us

Kerala

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പോലീസ് ക്ലിയറന്‍സും സ്‌പോണ്‍സറും ആവശ്യമില്ല; ഓണ്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി അഡ്മിനിസ്‌ട്രേഷന്‍

1967 മുതലുള്ള വ്യവസ്ഥയാണ് ഇല്ലാതാക്കിയത്

Published

|

Last Updated

കൊച്ചി| ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ദ്വീപില്‍ നിന്നുള്ള സ്‌പോണ്‍സറും ആവശ്യമില്ല. അഡ്മിനിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി. ദ്വീപ് സന്ദര്‍ശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരുന്നു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി). ക്രിമിനല്‍ രേഖകളൊന്നും ഇല്ലെന്ന് താമസിക്കുന്ന പ്രദേശത്തെ പോലീസ് അധികാരികള്‍ ഉറപ്പാക്കി നല്‍കുന്നതാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന് ഒരു സ്‌പോണ്‍സര്‍ ഉണ്ടാകണമായിരുന്നു. സ്പോണ്‍സര്‍ ലക്ഷദ്വീപിലെ താമസക്കാരനോ, സ്പോര്‍ട്സ് (സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് നേച്ചര്‍ ടൂറിസം ആന്‍ഡ് സ്പോര്‍ട്സ്) പോലെയുള്ള അംഗീകൃത സംഘടനയോ അല്ലെങ്കില്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്ററോ ആകാമെന്നായിരുന്നു. ഇതിലും ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുകയാണ്. 1967 മുതലുള്ള വ്യവസ്ഥയാണ് അഡ്മിനിസ്‌ട്രേഷന്‍ എടുത്തു കളഞ്ഞത്.

ദ്വീപിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി സീപ്ലെയ്ന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ വ്യോമയാന മേഖലയിലെ ആദ്യത്തെ സമര്‍പ്പിത വാണിജ്യ സീപ്ലെയിന്‍ സര്‍വീസുകളുടെ പ്രാരംഭഘട്ടം ലക്ഷദ്വീപില്‍ ആയിരിക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ റെഗുലേറ്ററി അംഗീകാരം നേടിയ സ്‌കൈഹോപ്പ് ഏവിയേഷന്‍ ഇത് സംബന്ധിച്ച് ഗ്രീന്‍ സിഗ്നല്‍ കാണിച്ചു. ഇതോടെ വാണിജ്യ സീപ്ലെയിന്‍ സര്‍വീസുകള്‍ നടത്താന്‍ അധികാരപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ എയര്‍ലൈനായി സ്‌കൈഹോപ്പ് ഏവിയേഷന്‍ മാറും.

 

---- facebook comment plugin here -----

Latest