Connect with us

Nipah virus

വീണ്ടും നിപ; അറിയേണ്ടതെല്ലാം...

വവ്വാലുകളും മറ്റും ഭക്ഷിച്ചതിന്റെ ബാക്കി പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയാണ് രോഗബാധ ഉണ്ടാകുന്നത്. വവ്വാലുകളുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാം. രോഗം ബാധിച്ച ഒരാളില്‍ നിന്നും മറ്റു വ്യക്തികളിലേക്കാണ് കൂടുതലായി പകരുക.

Published

|

Last Updated

കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗബാധ സംശയിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 12കാരനാണ് മരിച്ചത്. എന്താണ് നിപ വൈറസ്, അതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം എന്ന് പരിശോധിക്കാം.

എന്താണ് നിപ?

1998 ല്‍ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. 2001 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ബംഗ്ലാദേശിലും ഇന്ത്യയില്‍ ബംഗാളിലും ഈ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം കഴിഞ്ഞ ജൂണില്‍ കേരളത്തിലാണ് ഈ പനി വീണ്ടും സ്ഥിരീകരിക്കുന്നത്. 2018ല്‍ കേരളത്തില്‍ 18 പേര്‍ നിപ ബാധിച്ച് മരിച്ചിരുന്നു. 2019ല്‍ കൊച്ചിയില്‍ വീണ്ടും രോഗബാധ സ്ഥിരീകരിച്ചെങ്കിലും ഉടനെ നിയന്ത്രിക്കാനായി.

നിപ വൈറസ് എന്ന ഒരു വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. പഴങ്ങള്‍ കഴിച്ചു ജീവിക്കുന്ന ചില ഇനം വവ്വാലുകളിലാണ് ഈ വൈറസ് കാണപ്പെടുന്നത്. ഇത്തരം വവ്വാലുകള്‍ നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകരാണ്. അതുകൊണ്ടു തന്നെ വവ്വാലുകള്‍ക്ക് ഈ രോഗം ബാധിക്കില്ല. എന്നാല്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര് എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറത്തേക്കു വ്യാപിക്കും.

ഇങ്ങനെ പുറത്തു വരുന്ന വൈറസുകള്‍ പന്നി, പട്ടി, പൂച്ച, കുതിര, ആട് തുടങ്ങിയ മൃഗങ്ങള്‍ക്കു രോഗം വരന്‍ ഇടയാക്കും. ഈ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിക്കാം. 1998 ല്‍ മലേഷ്യയില്‍ മനുഷ്യരിലേക്ക് അസുഖം ബാധിച്ചത് പന്നികളില്‍ നിന്നായിരുന്നു. വവ്വാലുകളുടെ ശരീര സ്രവങ്ങളും വിസര്‍ജ്യവും കലര്‍ന്ന കള്ള് ഉപയോഗിച്ചതില്‍ നിന്നാണ് ബംഗ്ലാദേശില്‍ പ്രധാനമായും രോഗം ഉണ്ടായത്. വവ്വാലുകളില്‍ നിന്ന് നേരിട്ടും മറ്റു വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്നതിന്റെ ഭാഗമായും മനുഷ്യര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പകരുന്നത് എങ്ങിനെ?

വവ്വാലുകളും മറ്റും ഭക്ഷിച്ചതിന്റെ ബാക്കി പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയാണ് രോഗബാധ ഉണ്ടാകുന്നത്. വവ്വാലുകളുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാം. രോഗം ബാധിച്ച ഒരാളില്‍ നിന്നും മറ്റു വ്യക്തികളിലേക്കാണ് കൂടുതലായി പകരുക.

അതേസമയം, ജലദോഷമോ പനിയോ പടരുന്നത് പോലെ അതിവേഗം വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. രോഗിയുടെ അടുത്ത് വളരെ നേരം ചെലവഴിക്കുകയും ശരീര സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാവുകയും ചെയ്യുമ്പോള്‍ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു.

രോഗ ലക്ഷണങ്ങള്‍

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് നാലു മുതല്‍ പതിനെട്ട് ദിവസം വരെ കഴിഞ്ഞായിരിക്കും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങള്‍ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്

പനിക്കൊപ്പം പെരുമാറ്റ വ്യത്യാസം, സ്ഥല കാല ബോധമില്ലാത്ത അവസ്ഥ, ബോധക്ഷയം, അപസ്മാരം, എന്നിവ കാണുകയാണെങ്കില്‍ രോഗ ബാധയുള്ള വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് പനി ബാധിച്ചാല്‍ (പ്രതേകിച്ചും ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോടെ) പനി വന്നാല്‍ ചെയ്യേണ്ട ഏറ്റവും അടുത്ത മുന്‍കരുതല്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ സമീപിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തുടരുക. ഗുരുതരമല്ലാത്ത പനിയാണെങ്കില്‍ യാത്രകള്‍ ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കുക. ചികിത്സാ പൂര്‍ത്തിയാക്കുക.

ചികിത്സാ രീതി?

രോഗം നേരത്തെ കണ്ടെത്തി അത് ഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോര്‍ട്ടീവ് ചികിത്സകളാണ് വേണ്ടത്. പനി കുറക്കാനുള്ള മരുന്ന്, ശ്വാസതടസ്സം ഒഴിവാക്കാനുള്ള വെന്റിലേഷന്‍ പോലുള്ള സംവിധാനങ്ങള്‍, എന്‍സഫലൈറ്റിസ് മൂലമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാവശ്യമായ മരുന്നുകള്‍ എന്നിങ്ങനെ രോഗത്തെ നേരിടാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ സജ്ജമാണ്.

വവ്വാലുകള്‍ കടിച്ചുപേക്ഷിച്ച പഴങ്ങളില്‍ നിന്ന് മാത്രമേ രോഗാണു ബാധയ്ക്കു സാധ്യതയുള്ളു. കഴിവതും പരിക്ക് പറ്റിയ പഴങ്ങള്‍ കഴിക്കാതിരിക്കുകയും വെള്ളം കഴിവതും തിളപ്പിച്ചാറ്റി കുടിക്കുകയും ചെയ്യുക.

Latest