Connect with us

Kerala

സൈബര്‍ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ച് നിലമ്പൂര്‍ ആയിഷ

നിലമ്പൂര്‍ ആയിഷയെപ്പോലുള്ളവരെ അധിക്ഷേപിക്കുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കണമെന്ന് എം സ്വരാജ് ആവശ്യപ്പെട്ടു

Published

|

Last Updated

മലപ്പുറം | തനിക്കെതിരായ യു ഡി എഫ് സൈബര്‍ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ച് നിലമ്പൂര്‍ ആയിഷ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ചതിനു പിന്നാലെയാണ് ശക്തമായ സൈബര്‍ ആക്രമണമുണ്ടായത്.

അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളര്‍ന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബര്‍ ആക്രമണം എന്ന് അവര്‍ ചോദിച്ചു. അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാര്‍ട്ടിയോടൊപ്പം തന്നെയെന്ന് നിലമ്പൂര്‍ ആയിഷ ഫെയ്സ്ബുക്കില്‍ കുറിച്ചു. വിവരമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ അവരോട് ക്ഷമിക്കുന്നു. കാര്യമാക്കുന്നില്ല. വിദ്വേഷം ഇല്ലാതെ പരസ്പര സ്നേഹത്തോടെ എല്ലാവര്‍ക്കും ജീവിക്കാന്‍ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നതായും കുറിപ്പില്‍ പറയുന്നു.

അണികള്‍ നിലമ്പൂര്‍ ആയിഷയെപ്പോലുള്ളവരെ അധിക്ഷേപിക്കുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കണമെന്ന് എം സ്വരാജ് ആവശ്യപ്പെട്ടു. ചിന്തിക്കാന്‍ പോലും ആകാത്ത പീഡനങ്ങള്‍ നേരിട്ട ആളാണ് നിലമ്പൂര്‍ ആയിഷ. അവരെ നീചമായിട്ടാണ് അധിക്ഷേപിക്കുന്നത്. ഇടതുപക്ഷത്തെ പിന്തുണച്ചാല്‍ തെറിവിളിക്കുകയാണ്. നിലമ്പൂര്‍ ആയിഷ എന്നത് നിലമ്പൂരിന്റെ പ്രതീകമാണെന്നും സ്വരാജ് പറഞ്ഞു.

നിലമ്പൂര്‍ ആയിഷക്കെതിരെ യു ഡി എഫ് നടത്തുന്ന സൈബര്‍ ആക്രമണം സാംസ്‌കാരികമായി അധഃപതിച്ച പ്രവണതയാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാന്‍ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണിത്.

കേരളത്തിന്റെ പോരാട്ടവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ് നിലമ്പൂര്‍ ആയിഷ. അവരെ തെറിവിളി കൊണ്ട് നിശബ്ദയാക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഇത്തരം ആക്രമണങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് തന്നെ കളങ്കമാണ്. നിലമ്പൂര്‍ ആയിഷയോടുള്ള ഈ സൈബര്‍ ആക്രമണങ്ങളെ കേരളം ഒറ്റക്കെട്ടായി തള്ളിക്കളയണം. സൈബര്‍ ഇടങ്ങളില്‍ വിഷം കലക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം തിരിച്ചറിയുകയും ശക്തമായി എതിര്‍ക്കുകയും ചെയ്യണം. സാംസ്‌കാരിക കേരളം പൂര്‍ണ്ണമായും നിലമ്പൂര്‍ ആയിഷയോടൊപ്പം ഉറച്ചുനില്‍ക്കേണ്ടതുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

 

 

Latest