Connect with us

Kerala

നവകേരള സദസ്സിൽ വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം: മന്ത്രി വി ശിവൻകുട്ടി

രക്ഷകർത്താക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ ഏതു പരിപാടിയിലും കൊണ്ട് പോകാൻ അവകാശം ഉണ്ട്, അത് കണ്ട് വിമർശകർ വെപ്രാളം കാണിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി

Published

|

Last Updated

മലപ്പുറം | നവകേരള സദസ്സിൽ വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവാസ്തവ കഥകൾ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പരിപാടിയാണ് നവകേരള സദസ്സ്. അതുകൊണ്ട് എല്ലാ ഉദ്യോഗസ്ഥന്മാർക്കും പങ്കെടുക്കാം. ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് ജനങ്ങൾ ആണ് കക്ഷി രാഷ്ട്രീയത്തിന് അതീതമായി നവകേരള സദസ്സിൽ പങ്കെടുക്കുന്നത്. സ്വഭാവികമായി പങ്കെടുക്കുന്ന ജനക്കൂട്ടത്തിന്റെ കൂടെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ട ആവശ്യം ഇല്ല. ഇത് സംബന്ധിച്ച് ഒരു ഉത്തരവും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നോ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ നിന്നോ നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മന്ത്രിമാരും മുഖ്യമന്ത്രിയും ആകെ തലസ്ഥാന നഗരം വിട്ട് ഒരുമിച്ച് ജനങ്ങളെ നേരിട്ട് കാണാൻ ഇറങ്ങുന്ന വേളയിൽ അവരെ അഭിവാദ്യം ചെയ്യാൻ ആബാലവൃദ്ധം ജനം റോഡിന്റെ രണ്ട് വശത്തിലും അണിനിരക്കുന്നത് സ്വഭാവികമാണ്. അത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അല്ല. കഴിഞ്ഞ ഏഴ് വർഷക്കാലം കൊണ്ട് 5,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനമാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നിട്ടുള്ളത്. അത് മറച്ചു വെച്ച് ചെറിയ കാര്യങ്ങൾ പൊക്കിപ്പിടിച്ച് നവകേരള സദസിനുള്ള ജനപിന്തുണ കുറയ്ക്കാൻ ആകുമോ എന്നാണ് നോട്ടമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷകർത്താക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ ഏതു പരിപാടിയിലും കൊണ്ട് പോകാൻ അവകാശം ഉണ്ട്, അത് കണ്ട് വിമർശകർ വെപ്രാളം കാണിച്ചിട്ട് കാര്യമില്ല. വിദ്യാർത്ഥികളെ മണിക്കൂറുകളോളം വെയിലത്ത് നിർത്തുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ സുരക്ഷയും ഒരുക്കിയാണ് പിണറായി സർക്കാർ സംരക്ഷിക്കുന്നത്. നവകേരളസദസ്സിന്റെ വിജയത്തിൽ വിറളിപൂണ്ടവരുടെ വ്യാജ ആരോപണങ്ങൾ ജനം തള്ളിക്കളയുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Latest