Connect with us

Kerala

നവകേരള സദസ്സ് കുട്ടികള്‍ കാണാന്‍ വരുന്നതിനെ എതിര്‍ക്കേണ്ടതില്ല: മുഖ്യമന്ത്രി

'ഇളം മനസ്സില്‍ കള്ളമില്ല. മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം കിട്ടുമ്പോള്‍ അവര്‍ വരും. അതിനെ പ്രതിപക്ഷം എതിര്‍ത്തിട്ടു കാര്യമില്ല.'

Published

|

Last Updated

കോഴിക്കോട് | നവകേരള സദസ്സ് കുട്ടികള്‍ കാണാന്‍ വന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇളം മനസ്സില്‍ കള്ളമില്ല. ക്ലാസില്‍ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികള്‍ വരും.

മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം കിട്ടുമ്പോള്‍ അവര്‍ വരും. അതിനെ പ്രതിപക്ഷം എതിര്‍ത്തിട്ടു കാര്യമില്ലെന്നും പിണറായി പറഞ്ഞു.

കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമര്‍പ്പിക്കാനായി വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു.

നവകേരള സദസ്സിന് അഭിവാദ്യമര്‍പ്പിക്കാന്‍ ഇനി വിദ്യാര്‍ഥികളെ നിര്‍ത്തില്ലെന്ന് ഹൈക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കുട്ടികളെ പങ്കെടുപ്പിക്കാന്‍ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കും. സര്‍ക്കാറിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് ചെറിയാന്‍ ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

നവകേരള സദസ്സിനു ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടന്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.