NEET EXAM
നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം: കോളജ് ജീവനക്കാരുൾപ്പെടെ അഞ്ച് പേര്‍ അറസ്റ്റിൽ
ഇതോടെ എല്ലാ ഉത്തരവാദിത്വവും ഏജൻസികളുടെ തലയിൽ വെച്ച മാർത്തോമ കോളജിൻ്റെ വാദം പൊളിഞ്ഞു.
കൊല്ലം | നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലെ രണ്ട് ജീവനക്കാരികളും അറസ്റ്റിലായി. ഇവരാണ് ഒന്നും രണ്ടും പ്രതികൾ. പരീക്ഷാ ഏജന്‍സിയിലെ മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വസ്ത്രം മാറാൻ വിദ്യാർഥിനികളെ കൂട്ടിക്കൊണ്ടുപോയതും വിദ്യാർഥികൾ കരഞ്ഞപ്പോൾ വസ്ത്രമാണോ പരീക്ഷയാണോ വലുതെന്ന് ചോദിച്ചതും മാർത്തോമാ കോളജിലെ ജീവനക്കാരികളാണ്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചവരാണ് ഏജൻസികളുടെ ജീവനക്കാരികൾ. ഇതോടെ എല്ലാ ഉത്തരവാദിത്വവും ഏജൻസികളുടെ തലയിൽ വെച്ച മാർത്തോമ കോളജിൻ്റെ വാദം പൊളിഞ്ഞു.
ഡി ഐ ജി ആര്‍ നിശാന്തിനിയും കൊല്ലം റൂറല്‍ എസ് പി. കെ ബി രവിയും ഇവരെ കോളജില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘം ഇന്നു കോളജില്‍ എത്തി പരിശോധന നടത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു