Connect with us

Kerala

നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വിധി പറയാന്‍ മാറ്റി

അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വിധി പറയാന്‍ വ്യാഴാഴ്ചയിലേക്ക് മാറ്റി. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2 ആണ് വിധി പറയുക.

അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയും സുപ്രീം കോടതിയും അന്വേഷണം ശരിവെച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പ്രതിഭാഗം അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു കുടുംബത്തിന്റെ ഹരജി.

2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കലക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസില്‍ പി പി ദിവ്യ മാത്രമാണ് പ്രതി.