Connect with us

Uae

കള്ളപ്പണം വെളുപ്പിക്കൽ;സാമ്പത്തിക, ടൂറിസം മന്ത്രാലയം 42 ദശലക്ഷം ദിർഹത്തിന്റെ പിഴ ചുമത്തി

കണ്ടെത്തിയത് 1,063 ലംഘനങ്ങൾ

Published

|

Last Updated

ദുബൈ| സാമ്പത്തിക, ടൂറിസം മന്ത്രാലയം നടത്തിയ പരിശോധനകളിൽ 42 ദശലക്ഷം ദിർഹത്തിലധികം വരുന്ന പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി ഈ വർഷം ആദ്യ പകുതിയിലാണ് ഈ പരിശോധനകൾ നടത്തിയത്. ഇതിൽ 1,063 നിയമലംഘനങ്ങൾ കണ്ടെത്തി. നിയുക്ത സാമ്പത്തികേതര ബിസിനസ്, പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു പരിശോധന.
വിലയേറിയ ലോഹങ്ങൾ, രത്‌നക്കല്ലുകൾ എന്നിവയുടെ വ്യാപാര മേഖലയിലെ 473 ലംഘനങ്ങൾക്ക് 20 ദശലക്ഷം ദിർഹം പിഴ ചുമത്തി. റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മേഖലയിലെ 495 ലംഘനങ്ങൾക്ക് 18.5 ദശലക്ഷം ദിർഹവും കോർപറേറ്റ് സേവന ദാതാക്കൾ, ഓഡിറ്റർമാർ എന്നിവരുടെ മേഖലയിലെ 95 ലംഘനങ്ങൾക്ക് നാല് ദശലക്ഷം ദിർഹവുമാണ് പിഴ ചുമത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിൽ ഉയർന്ന തലത്തിലുള്ള അനുസരണം ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പരിശോധനകൾ നടത്തിയത്.
സ്ഥാപനങ്ങളെ അവരുടെ സാഹചര്യങ്ങൾ ശരിയാക്കാനും ആന്തരിക സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പ്രോത്സാഹിപ്പിക്കുകയാണ് പിഴ ചുമത്തുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും ഫീൽഡ് തല പരിശോധനകളും വിലയിരുത്തലുകളും മന്ത്രാലയം തുടരും.

Latest