Editors Pick
വിൻഡോസ് 11 അപ്‌ഡേറ്റുകൾ എന്നെന്നേക്കുമായി തടയാൻ പുതിയ സംവിധാനവുമായി മൈക്രോസോഫ്റ്റ്
പ്രധാനപ്പെട്ട മീറ്റിംഗുകൾ, പരീക്ഷകൾ അല്ലെങ്കിൽ ജോലിത്തിരക്കുള്ള സമയങ്ങളിൽ അപ്‌ഡേറ്റുകൾ തടസ്സമാകാതിരിക്കാൻ ഇത് സഹായിക്കും
വാഷിംഗ്ടൺ | വിൻഡോസ് 11 ഉപയോക്താക്കൾ കാലങ്ങളായി ഉന്നയിക്കുന്ന പരാതിക്ക് പരിഹാരവുമായി മൈക്രോസോഫ്റ്റ് രംഗത്ത്. കമ്പ്യൂട്ടറിലെ അപ്‌ഡേറ്റുകൾ ഉപയോക്താവിന്റെ താല്പര്യപ്രകാരം അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാനുള്ള സൗകര്യമാണ് കമ്പനി ഇപ്പോൾ ഒരുക്കുന്നത്. നിലവിൽ വിൻഡോസ് ഇൻസൈഡർ ദേവ്, എക്സ്പിരിമെന്റൽ ചാനലുകളിൽ ലഭ്യമായ ഈ ഫീച്ചർ ഉടൻ തന്നെ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
മുൻപ് വിൻഡോസ് അപ്‌ഡേറ്റുകൾ പരമാവധി 35 ദിവസത്തേക്ക് മാത്രമായിരുന്നു തടയാൻ സാധിച്ചിരുന്നത്. ഈ കാലാവധി കഴിഞ്ഞാൽ ഉപയോക്താവിന്റെ അനുമതിയില്ലാതെ തന്നെ അപ്‌ഡേറ്റ് നടക്കുമായിരുന്നു. എന്നാൽ പുതിയ പരിഷ്കാരം അനുസരിച്ച് 35 ദിവസത്തെ വിൻഡോകൾ എത്ര തവണ വേണമെങ്കിലും ആവർത്തിച്ച് അപ്‌ഡേറ്റുകൾ ഒഴിവാക്കാം. പ്രധാനപ്പെട്ട മീറ്റിംഗുകൾ, പരീക്ഷകൾ അല്ലെങ്കിൽ ജോലിത്തിരക്കുള്ള സമയങ്ങളിൽ അപ്‌ഡേറ്റുകൾ തടസ്സമാകാതിരിക്കാൻ ഇത് സഹായിക്കും. അപ്‌ഡേറ്റ് നിർത്തേണ്ട കൃത്യമായ തീയതി കലണ്ടറിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇനി ലഭ്യമാകും.

ഉപയോക്താക്കളിൽ നിന്ന് ലഭിച്ച ഏഴായിരത്തിലധികം ഫീഡ്‌ബാക്കുകൾ പരിഗണിച്ചാണ് മൈക്രോസോഫ്റ്റ് ഈ മാറ്റം വരുത്തിയത്. ഇതിന് പുറമെ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യുമ്പോഴുണ്ടാകുന്ന അപ്‌ഡേറ്റ് ഭീഷണിയും ഒഴിവാക്കിയിട്ടുണ്ട്. പവർ മെനുവിൽ ഇനി മുതൽ അപ്‌ഡേറ്റ് ആന്റ് റീസ്റ്റാർട്ട് എന്നതിനൊപ്പം സാധാരണ റീസ്റ്റാർട്ട്, ഷട്ട് ഡൗൺ ഓപ്ഷനുകളും എപ്പോഴും ദൃശ്യമാകും.
ഡ്രൈവർ, ഫേംവെയർ അപ്‌ഡേറ്റുകൾ മാസത്തിലൊരിക്കൽ ക്വാളിറ്റി അപ്‌ഡേറ്റിനൊപ്പം നൽകുന്നതിലൂടെ റീസ്റ്റാർട്ടുകളുടെ എണ്ണം കുറയ്ക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നു. സുരക്ഷാ കാരണങ്ങളാൽ അപ്‌ഡേറ്റുകൾ കൃത്യസമയത്ത് ചെയ്യുന്നത് തന്നെയാണ് നല്ലതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നുണ്ടെങ്കിലും അത് എപ്പോൾ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഇനി ഉപയോക്താക്കൾക്കായിരിക്കും.
Summary
Microsoft has updated Windows 11 to allow users to pause system updates indefinitely by repeatedly resetting the 35-day pause limit. This change addresses long-standing user complaints about updates interrupting critical work or forced restarts during shutdown. Currently available to Windows Insiders, the feature will soon roll out globally, providing more control over device management.





