National
പാകിസ്താനെ വിറപ്പിച്ച കരുത്തൻ; എസ് 400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നാലാം യൂണിറ്റ് മെയ് ആദ്യവാരം ഇന്ത്യയിലെത്തും
2018 ഒക്ടോബറിൽ അഞ്ച് യൂണിറ്റുകൾക്കായി 5 ബില്യൺ ഡോളറിന്റെ കരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്.
ന്യൂഡൽഹി | റഷ്യയിൽ നിന്നുള്ള എസ് 400 ട്രയംഫ് ഉപരിതല വ്യോമ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് മെയ് ആദ്യ പകുതിയോടെ ഇന്ത്യയിലെത്തും. റഷ്യയിൽ നിന്ന് ഇതിനകം തന്നെ യൂണിറ്റ് കപ്പൽ മാർഗ്ഗം അയച്ചതായും അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് ഇന്ത്യയിലെത്തുമെന്നുമാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ വ്യോമസേനയുടെ വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ മിസൈൽ സംവിധാനം നിർണ്ണായക പങ്ക് വഹിക്കും. 2018 ഒക്ടോബറിൽ അഞ്ച് യൂണിറ്റുകൾക്കായി 5 ബില്യൺ ഡോളറിന്റെ കരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്. ഇതിൽ മൂന്ന് യൂണിറ്റുകൾ ഇതിനകം ഇന്ത്യയ്ക്ക് കൈമാറിക്കഴിഞ്ഞു. അഞ്ചാമത്തെ യൂണിറ്റ് ഈ വർഷം നവംബറോടെ ലഭിക്കുമെന്നാണ് പുതുക്കിയ സമയക്രമം സൂചിപ്പിക്കുന്നത്.
അടുത്തിടെ 2.38 ലക്ഷം കോടി രൂപയുടെ സൈനിക സംഭരണത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് എസ് 400 മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ പക്കലുള്ള ആകെ യൂണിറ്റുകളുടെ എണ്ണം പത്തായി ഉയരും. മെയ് 7 മുതൽ 10 വരെ പാകിസ്താനുമായി നടന്ന സൈനിക സംഘർഷ വേളയിൽ വ്യോമസേന ഈ മിസൈൽ സംവിധാനം ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്തും എസ് 400 നിർണ്ണായക സാന്നിധ്യമായിരുന്നു.

റഷ്യയിൽ നിന്നുള്ള മിസൈൽ വാങ്ങുന്നതിനെതിരെ അമേരിക്കയുടെ ഭാഗത്ത് നിന്ന് സി എ എ ടി എസ് എ (CAATSA) നിയമപ്രകാരം ഉപരോധ ഭീഷണി നിലനിന്നിരുന്നു. എന്നാൽ നിലവിലെ സംഭരണം നേരത്തെ നിശ്ചയിച്ച കരാറിന്റെ തുടർച്ചയായതിനാൽ അമേരിക്കൻ ഉപരോധങ്ങൾ ഉണ്ടാകില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
ഈ മിസൈൽ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് റഷ്യ ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല വ്യോമ മിസൈൽ പ്രതിരോധ സംവിധാനമായാണ് എസ് 400 അറിയപ്പെടുന്നത്.
Summary
India is scheduled to receive the fourth unit of the S-400 Triumf surface-to-air missile system from Russia in early May 2026. This delivery is part of a $5 billion deal for five units, with the final unit expected by November. The addition significantly bolsters the Indian Air Force’s defensive capabilities following its strategic use during recent border tensions.





