International
കൂട്ടക്കൊല തുടരും; ഗസ്സയില്‍ വെടിനിര്‍ത്താനില്ലെന്ന് ഇസ്റാഈൽ
യുദ്ധ വിരാമത്തിന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു വഴങ്ങിയില്ല

ഗസ്സ | ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി ഇസ്‌റാഈല്‍. യു എസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ യുദ്ധ വിരാമത്തിന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വഴങ്ങിയില്ല. ശാശ്വത യുദ്ധവിരാമത്തിന് ഇസ്രാഈല്‍ വിസമ്മതിച്ചതോടെ ചര്‍ച്ച താത്കാലികമായി നിര്‍ത്തിയേക്കും. വെടിനിര്‍ത്തല്‍ പ്രഖ്യാപനമൊന്നുമില്ലാതെ ട്രംപുമായുള്ള കൂടുക്കാഴ്ചക്ക് ശേഷം നെതന്യാഹു വൈറ്റ്ഹൗസില്‍ നിന്ന് മടങ്ങി.
ചര്‍ച്ചക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് മധ്യസ്ഥരായ ഖത്വറും അറിയിച്ചു. നാലിലധികം തവണ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആഴ്ച വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ട്രംപിന്റെ വാക്കിന് പിന്നാലെ പശ്ചിമേഷ്യയും ഗസ്സയും 60 ദിവസത്തെ വെടിനിര്‍ത്തലും തുടര്‍ന്ന് ശാശ്വത വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകളും ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയില്‍ നെതന്യാഹു യുദ്ധവിരാമത്തിനുള്ള വഴികള്‍ പൂര്‍ണമായി അടച്ചുവെന്ന വിധത്തിലുള്ള റിപോര്‍ട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നത്.
ശ്വാശതമായ വെടിനിര്‍ത്തല്‍ കരാറിലേക്ക് 60 ദിവസത്തിനുള്ളില്‍ കടന്നില്ലെങ്കില്‍ വെടിനിര്‍ത്തലില്ല എന്ന നിലപാടിലാണ് ഹമാസ്. 60 ദിവസത്തേക്ക് മാത്രമേ വെടിനിര്‍ത്തൂ എന്ന നിലപാടിലാണ് ഇസ്‌റാഈല്‍.
വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ദേശങ്ങള്‍ അന്തിമമാക്കുന്നതിന് വേണ്ടി യു എസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി ദോഹയിലേക്ക് പോകുന്നത് ഇതോടെ റദ്ദാക്കി.