Connect with us

Kerala

കോഴിക്കോട് മെഡി. കോളജില്‍ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സജ്ജം; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

500 കിടക്കകള്‍, 10 ഐ സി യുകള്‍, 190 ഐ സി യു കിടക്കകള്‍, 19 ഓപ്പറേഷന്‍ തീയറ്ററുകള്‍

Published

|

Last Updated

കോഴിക്കോട് | സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സ്വാഗതം പറയും. പി എം എസ് എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സക്ക് മാത്രമായി സജ്ജമാക്കിയ ബ്ലോക്കാണ് ഉദഘാടനം ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച പുതിയ ബ്ലോക്കില്‍ ആറ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രം വിഹിതം 120 കോടിയും സംസ്ഥാന വിഹിതം 75.93 കോടിയുമുള്‍പ്പടെ 195.93 കോടി രൂപ ചെലവഴിച്ചതാണ് ബ്ലോക്ക് നിര്‍മ്മിച്ചത്.

ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍, ആറ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപ്പറേഷന്‍ തിയേറ്ററുകള്‍, 10 തിവ്ര പരിചരണ യൂനിറ്റുകള്‍, ഐ പി ഡി, ഫാക്കല്‍റ്റി ഏരിയ, സി ടി, എം ആര്‍ ഐ, ഡിജിറ്റല്‍ എക്‌സ്‌റേ, സി സി ടി വി സംവിധാനം, ഡേറ്റാ സംവിധാനം, പി എ സിസ്റ്റം, ലിഫ്റ്റുകള്‍ എന്നീ സംവിധാനങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും.

കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി എന്നിവയാണ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 190 ഐ സി യു കിടക്കകളില്‍ 20 കിടക്കകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓര്‍ഗര്‍ ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ തലക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്ധ ചികിത്സക്കും മാറ്റിവെച്ചതൈണ്.