Connect with us

Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും; സെക്രട്ടേറിയറ്റില്‍ യുവതലമുറക്ക് പ്രാമുഖ്യം

2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന സിപിഐ (എം)ന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

Published

|

Last Updated

കൊച്ചി | സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരും. ഇക്കാര്യം ഏറെക്കുറെ ഉറപ്പായതായാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള ലഭിക്കുന്ന വിവരം. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടെ പേര് മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. കോടിയേരി തന്നെ സെക്രട്ടറി സ്ഥാനത്ത് എത്തിയാല്‍ അദ്ദേഹത്തിന് മൂന്നാമൂഴമായിരിക്കും ലഭിക്കുക.

2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന സിപിഐ (എം)ന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ വെച്ചു നടന്ന ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തില്‍ അദ്ദേഹം വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ, 2020 ല്‍ രോഗബാധിതനായതിനെ തുടര്‍ന്ന് കൊടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിട്ടുനിന്നിരുന്നു. ഈ സമയം എ വിജയരാഘവനായിരുന്നു പാര്‍ട്ടിയുടെ ആക്ടിംഗ് സെക്രട്ടറി. പിന്നീട് രോഗം മാറിയതിനെ തുടര്‍ന്ന് 2021ന് ഡിസംബര്‍ മൂന്നിന് ചേര്‍ന്ന സിപിഎം സംസ്ഥാന സമ്മേളനം കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റിലും കാര്യമായ മാറ്റങ്ങളുണ്ടാകും. യുവതലമുറക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനം. ഇതനുസരിച്ച് സി കെ രാജേന്ദ്രന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍, വിഎന്‍ വാസവന്‍, എം സ്വരാജ്, സതീഷ് ചന്ദ്രന്‍, എ സി മൊയ്തീന്‍, എം വിജയകുമാര്‍ തുടങ്ങിയവര്‍ സെക്രട്ടേ റിയറ്റില്‍ ഇടംപിടിക്കും. സംസ്ഥാന സമിതിയിലേക്കും യുവതലമുറക്ക് തന്നെയാണ് പ്രാതിനിധ്യം നല്‍കുന്നത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരുടെയും പേര് സെക്രട്ടേറിയറ്റിലേക്കുള്ളവരുടെ പട്ടികയില്‍ ഇല്ല. കണ്ണൂര്‍ ജില്ലയിലെ സീനിയര്‍ നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍ തുടങ്ങിയവരുടെ പേരും പരിഗണനയില്‍ ഇല്ല. എംസി ജോസഫൈന്‍, പി കെ ശ്രീമതി തുടങ്ങിയ വനിതാ നേതാക്കളും സെക്രട്ടേറിയറ്റില്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇങ്ങനെയെങ്കില്‍ സെക്രട്ടേറിയറ്റില്‍ വനിതാ പ്രാതിനിധ്യം എന്താകുമെന്നത് വ്യക്തമല്ല.