Connect with us

kerala curriculum reformation

കേരള പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശനം ചെയ്തു; അഭിപ്രായങ്ങൾ അറിയിക്കാൻ പത്ത് ദിവസം കൂടി

10 വർഷത്തിനു ശേഷമാണ് പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (സ്‌കൂൾ വിദ്യാഭ്യാസം) പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പൊതുജനങ്ങൾക്ക് ഇനിയും അഭിപ്രായങ്ങൾ രേഖപ്പെടുത്താമെന്നും അതിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഇ ആർ ടി)യുടെ വെബ്സൈറ്റിൽ 10 ദിവസംകൂടി സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങളിൽ നിന്നും വിദ്യാർഥികളിൽ നിന്നും പ്രത്യേകം അഭിപ്രായങ്ങൾ ശേഖരിച്ചും വിപുലവും ഗൗരവമുള്ളതുമായ ചർച്ചകൾ നടത്തിയുമാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് – 2023 തയാറാക്കിയതെന്ന് പ്രകാശനം നിർവഹിച്ച് മന്ത്രി പറഞ്ഞു. പാഠ്യ പദ്ധതി പരിഷ്‌കരണത്തിൽ എല്ലാവർക്കും മാതൃകയാകാൻ കഴിയുന്ന വിധത്തിലാണ് സംസ്ഥാനം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനുവേണ്ടി നടത്തിയ ജനകീയ ചർച്ച കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച ഏറ്റവും വലിയ രേഖകളിലൊന്നായി മാറിക്കഴിഞ്ഞു. പാഠ്യ പദ്ധതി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കുട്ടികളുമായും ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ ശേഖരിച്ച് പ്രത്യേക രേഖയാക്കി. ഐക്യകേരളം രൂപവത്കരിച്ച ശേഷം കുട്ടികളുടെ കൂടി അഭിപ്രായം ശേഖരിച്ചു പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത് ഇതാദ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

10 വർഷത്തിന് ശേഷമാണ് പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നത്. പ്രൈമറി വിദ്യാഭ്യാസംസ്‌കൂൾ വിദ്യാഭ്യാസം അധ്യാപക വിദ്യാഭ്യാസംമുതിർന്നവർക്കുള്ള വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചെടുക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിന് പുറമേയുള്ള മറ്റു മൂന്ന് ചട്ടക്കൂടുകൾ ഒക്ടോബർ ആദ്യം പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. 1, 3, 5, 7, 9 ക്ലാസുകളിലെ കുട്ടികൾക്കായി 168 പാഠപുസ്തകങ്ങളാണ് പുതിയ പാഠ്യപദ്ധതിയനുസരിച്ചു 2024ൽ അച്ചടിച്ചിറക്കേണ്ടത്. 

കഴിഞ്ഞ ഏഴ് വർഷമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിപ്ലവകരമായ മാറ്റമാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലുണ്ടായിട്ടുള്ളത്. 3,800 കോടി രൂപയാണ് സ്‌കൂളുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി ചെലവാക്കിയത്. സംസ്ഥാനത്ത് ഇന്ന് 4,50,000 സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്. ഇതെല്ലാം പൊതുവിദ്യാഭ്യാസ രംഗത്തെ അത്യുജ്വല മാറ്റവും മാതൃകയുമാണ്. ഏതു തരത്തിലുള്ള വിദ്യാഭ്യാസ പരിഷ്‌കരണത്തേയും സ്വീകരിക്കാൻ സംസ്ഥാനത്തെ ക്ലാസ്മുറികൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷ സംബന്ധിച്ച് വിദ്യാർഥികൾക്ക് അറിവ് പകരുന്നത് പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 രേഖ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ ജയകുമാറിന് നൽകി വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു. ജനകീയ റിപ്പോർട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവുമായ പി പി ദിവ്യക്ക് നൽകിയും കുട്ടികളുടെ ചർച്ചാ റിപ്പോർട്ട് വിദ്യാർഥി പ്രതിനിധികൾക്ക് നൽകിയും മന്ത്രി പ്രകാശനം ചെയ്തു. ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്കരിക്കുലം കമ്മിറ്റി അംഗം ഡോ. അനിത രാംപാൽപൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് പങ്കെടുത്തു.

Latest