Connect with us

National

കന്നഡ സംവരണ ബില്‍; പോസ്റ്റ് പിന്‍വലിച്ച് സിദ്ധരാമയ്യ

ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു

Published

|

Last Updated

ബെംഗളുരു |  കര്‍ണാടകയില്‍ സ്വകാര്യ മേഖലയിലെ സംവരണ ബില്ലിനെ കുറിച്ച് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംവരണ സംബന്ധിച്ച് ചൊവ്വാഴ്ച ട്വീറ്റ് പോസ്റ്റാണ് പിന്‍വലിച്ചിരിക്കുന്നത്. ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതിന് പിന്നാലെയാണ് ട്വീറ്റ് മുഖ്യമന്ത്രി നീക്കിയത്. വ്യവസായ സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രം ബില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സമവായമില്ലെങ്കില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ ബില്ല് പരിഗണനയ്ക്ക് വരില്ല.

കര്‍ണാടകയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ കന്നഡ സംവരണത്തിനാണ് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയത്. കര്‍ണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50 ശതമാനം മാനേജ്‌മെന്റ് പദവികളിലും 75 ശതമാനം നോണ്‍ മാനേജ്‌മെന്റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാര്‍ശ.

ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികള്‍ക്ക് 100 ശതമാനം കര്‍ണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാന്‍ പാടുളളൂവെന്നും നിലവില്‍ മന്ത്രിസഭ അംഗീകരിച്ച ബില്ലിലുണ്ട്. പ്യൂണ്‍, സ്വീപ്പര്‍ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരം തിരിച്ചിട്ടുള്ളത്.
അതേ സമയം വ്യവസായ വകുപ്പുമായോ ഐടി വകുപ്പുമായോ കൂടിയാലോചന കൂടാതെയാണ് ബില്‍ കൊണ്ടുവന്നതെന്ന് കര്‍ണാടക ഐടി മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. തൊഴില്‍ വകുപ്പാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്.