Connect with us

Kerala

കെ എം സി സി പ്രവര്‍ത്തകര്‍ ഹജ്ജ് ഓഫീസറെ മര്‍ദിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

വിശുദ്ധ ഭൂമിയില്‍ വച്ചുള്ള ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

Published

|

Last Updated

കോഴിക്കോട് | ഹജ്ജിന് ഡെപ്യൂട്ടേഷനില്‍ നിയോഗിച്ച ഉദ്യോഗസ്ഥനെ മിനയില്‍ കെ എം സി സി പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം അപലപനീയമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. സെന്‍ട്രല്‍ ഡെപ്യൂട്ടേഷനില്‍ ഹജ്ജ് ഓഫീസറായി എത്തിയ മലയാളി ഉമറുല്‍ ഫാറൂഖിനെ ഡ്യൂട്ടിക്കിടെ മക്കയിലെ കെ എം സി സി പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. വിശുദ്ധ ഭൂമിയില്‍ വച്ചുള്ള ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.

ദുല്‍ഹജ്ജ് 13 അവസാന ദിവസം ജമറാത്തിലെ കല്ലേറ് കഴിഞ്ഞ് ഹാജിമാരെ അസ്സീസിയയിലേക്ക് കൊണ്ടുപോകുന്നതിനായി ബസുകള്‍ എത്തിയപ്പോള്‍ അവിടെ ഡ്യുട്ടിക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നിയോഗിച്ച ഹജ്ജ് ഓഫീസറായിരുന്നു ഉമറുല്‍ ഫാറൂക്ക്്. മക്തബി (സഊദിയിലെ ഏജന്‍സി)ന്റെ ജീവനക്കാരും ഉദ്യോഗസ്ഥരൂം ജോലിചെയ്യുമ്പോഴാണ് മക്തബ് അടിസ്ഥാനത്തില്‍ ഹാജിമാരെ അസീസിയയിലെ താമസ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കെ എം സി സിക്കാര്‍ തര്‍ക്കിക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് ഉമറുല്‍ ഫാറൂഖ് പരാതിയില്‍ പറയുന്നു. മക്തബിന്റെ ജീവനക്കാരുടെയും ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരുടെയും ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഹജ്ജ് ഓഫീസറായ ഉമറുല്‍ ഫാറൂഖ് ഇതുസംബന്ധിച്ച് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും പരാതി നല്‍കിയിട്ടുണ്ട്.

പരാതികളില്ലാതെ ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നതിനിടയിലാണ് സംഭവം. ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴില്‍ ഡ്യൂട്ടിക്കെത്തിയ ഹജ്ജ് ഓഫീസര്‍മാരും സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാരും വളരെ നല്ല പ്രവര്‍ത്തനമാണ് ചെയ്തത്. മര്‍ദിച്ച വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകണമെന്നും ഔദ്യോഗിക സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോണ്‍സുലേറ്റ് ജനറലിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും കത്തെയെഴുതിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

 

Latest