Connect with us

from print

കേരള എന്‍ സി പി ത്രിശങ്കുവില്‍

കോണ്‍ഗ്രസ്സില്‍ ലയിക്കാനാകില്ല; അജിത് പവാറിനൊപ്പം ചേരാനുമാകില്ല

Published

|

Last Updated

കണ്ണൂര്‍ | എന്‍ സി പിയുടെ കൊടിയും ചിഹ്നവും അജിത് പവാര്‍ വിഭാഗം കൈക്കലാക്കുകയും ശരത് പവാര്‍ വിഭാഗം കോണ്‍ഗ്രസ്സില്‍ ലയിക്കാന്‍ നീക്കം നടത്തുന്നതായി അഭ്യൂഹം പ്രചരിക്കുകയും ചെയ്തതോടെ കേരളത്തിലെ എന്‍ സി പി പ്രതിസന്ധിയില്‍. ശരദ് പവാറിനൊപ്പം കോണ്‍ഗ്രസ്സില്‍ ചേരാനും ബി ജെ പിയുമായി അധികാരം പങ്കിടുന്ന അജിത് പവാറിനൊപ്പം കൂടാനും കഴിയാത്ത അവസ്ഥയിലാണ് കേരള എന്‍ സി പി.

ശരദ് പവാര്‍ പക്ഷം കോണ്‍ഗ്രസ്സില്‍ ലയിക്കുമെന്നത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചിഹ്നവും പേരും കൊടിയും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു ആലോചന വേണ്ടിവരുമെന്നും പാര്‍ട്ടിയില്‍ തന്നെ അഭിപ്രായമുണ്ട്. അജിത് പവാര്‍ പക്ഷത്തിന് കേരളത്തില്‍ കമ്മിറ്റിയുണ്ട്. എന്‍ എ മുഹമ്മദ ്കുട്ടിയാണ് ഈ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ.് എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ ലയിക്കാനുള്ള നീക്കങ്ങള്‍ക്ക് ശരദ് പവാര്‍ പച്ചക്കൊടി കാട്ടിയാല്‍ ഇപ്പോള്‍ രണ്ട് പക്ഷമായ കേരളത്തിലെ എന്‍ സി പി വീണ്ടും പിളരാന്‍ സാധ്യതയുണ്ട്.

ഒരു വിഭാഗം ശരദ് പവാറിനൊപ്പം ചേരുമെങ്കിലും പ്രബല വിഭാഗത്തിന് താത്പര്യം ഇടത് മുന്നണിയില്‍ തുടരുകയും ഭരണത്തില്‍ പങ്കാളിയാകാനുമായിരിക്കും. പാലാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മാണി സി കാപ്പന്റെ നേതൃത്വത്തില്‍ എന്‍ സി പിയില്‍ നിന്ന് ഒരു വിഭാഗം പുറത്ത് പോകുകയും എന്‍ സി കെ എന്ന പാര്‍ട്ടിക്ക് രൂപം കൊടുക്കുകയും ചെയ്തിരുന്നു.

പതിറ്റാണ്ടായി തുടരുന്ന ഇടത് മുന്നണി ബന്ധം വിഛേദിക്കാന്‍ എന്‍ സി പിയിലെ ഇപ്പോഴുള്ള ഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും തയ്യാറാകില്ല. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ എന്‍ സി പിക്ക് മറിച്ചൊരു തീരുമാനമെടുക്കേണ്ടി വരും. ദേശീയ തലത്തിലെ രണ്ട് പക്ഷത്തോടും ചേരാത്ത നിലപാടായിരിക്കും മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ളവര്‍ക്ക് സ്വീകരിക്കേണ്ടി വരിക. ആരൊക്കെ ഏതൊക്കെ പക്ഷത്തുണ്ടാകുമെന്ന് പ്രവചിക്കാനുമാകില്ല.

കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്നത് കൊണ്ട് എം എല്‍ എമാര്‍ക്ക് മറിച്ചൊരു നിലപാട് സ്വീകരിക്കാനു മാകില്ല. ശരദ് പവാര്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നപക്ഷം അജിത് പവാര്‍ പക്ഷം കേരളത്തില്‍ ചുവടുറപ്പിക്കാനും സാധ്യതയുണ്ട്. കേരളത്തിലെ അജിത് പവാര്‍ വിഭാഗം എന്‍ ഡി എയൊടൊപ്പം ചേരില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. ശരദ് പവാര്‍ പക്ഷം എല്‍ ഡി എഫില്‍ തുടരുന്ന സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാനും അവര്‍ നിര്‍ബന്ധിതരാകും.

എന്‍ സി പിയുടെ തുടക്കം മുതല്‍ തന്നെ കേരളത്തിലെ നേതാക്കള്‍ പല ഘട്ടങ്ങളിലായി പ്രതിസന്ധിയില കപ്പെട്ടിട്ടുണ്ട്. കുറച്ച് നാള്‍ ഇടത് മുന്നണിക്ക് പുറത്തിരിക്കേണ്ടിയും വന്നിട്ടുണ്ട്. പാര്‍ട്ടിക്കകത്താണെങ്കില്‍ നിലയ്ക്കാത്ത ഗ്രൂപ്പ് പോരും മന്ത്രി സ്ഥാനത്തിനായി പലപ്പോഴും തര്‍ക്കവും നടക്കുകയാണ്. ഇതിനിടെയാണ് വീണ്ടും പ്രതിസന്ധിയിലാക്കി ദേശീയ തലത്തിലെ പുതിയ സംഭവ വികാസങ്ങള്‍.