Connect with us

Educational News

കൊമേഴ്സ്, ആർട്സ് വിഷയങ്ങൾ പഠിച്ചവർക്കും ഇനി പൈലറ്റാകാം; നിയമ ഭേദഗതിക്ക് ഒരുങ്ങി ഡിജിസിഎ

നേരത്തെ സയൻസ് വിദ്യാർഥികൾക്ക് മാത്രം കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് (CPL) അർഹതയുണ്ടായിരുന്ന നിയമത്തിലാണ് മാറ്റം വരുത്താൻ ഒരുങ്ങുന്നത്.

Published

|

Last Updated

ബെംഗളൂരു | ഇന്ത്യയിൽ കൊമേഴ്സ്യൽ പൈലറ്റുമാരാകാനുള്ള വിദ്യാഭ്യാസ യോഗ്യതകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). നേരത്തെ സയൻസ് വിദ്യാർഥികൾക്ക് മാത്രം കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് (CPL) അർഹതയുണ്ടായിരുന്ന നിയമത്തിലാണ് മാറ്റം വരുത്താൻ ഒരുങ്ങുന്നത്. ഇനി ആർട്സ്, കൊമേഴ്സ് വിഷയങ്ങളിൽ 12-ാം ക്ലാസ് പാസായവർക്കും CPL നേടാൻ സാധിക്കും. മൂന്ന് പതിറ്റാണ്ടായി നിലവിലുള്ള നിയമമാണ് തിരുത്തുന്നത്.

നിയമ ഭേദഗതിക്കായി ഡിജിസിഎ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചു കഴിഞ്ഞു. സിവിൽ ഏവിയേഷൻ മന്ത്രാലയം അംഗീകരിച്ചാൽ, ഈ ശുപാർശകൾ കേന്ദ്ര നിയമ മന്ത്രാലയത്തിന് അയക്കുകയും അവർ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യുകയും ചെയ്യും.

എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയായാൽ, 12-ാം ക്ലാസ് പാസായ എല്ലാ വിദ്യാർത്ഥികൾക്കും (ആവശ്യമായ മെഡിക്കൽ, മറ്റ് ടെസ്റ്റുകൾ പാസാകണം) ഇന്ത്യയിൽ വാണിജ്യ പൈലറ്റുമാരാകാൻ അർഹതയുണ്ടാകും. 1990-കളുടെ മധ്യത്തോടെയാണ് സിപിഎൽ പരിശീലനം സയൻസ്, മാത്സ് വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ലോകത്ത് മറ്റൊരിടത്തും ഇങ്ങനെയൊരു നിബന്ധന നിലവിലില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിപിഎൽ ലഭിക്കുന്നതിന് അടിസ്ഥാനപരമായ ഭൗതികശാസ്ത്രവും ഗണിതശാസ്ത്ര അറിവും ആവശ്യമാണെങ്കിലും, ഈ അറിവ് ജൂനിയർ ക്ലാസ്സുകളിൽ തന്നെ പഠിപ്പിക്കുന്നുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കി യോഗ്യരായ പൈലറ്റുമാരുടെ എണ്ണം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സിപിഎൽ പരിശീലനത്തിനായുള്ള അപേക്ഷകളിൽ വലിയ വർദ്ധനവിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ആവശ്യം നിറവേറ്റുന്നതിനായി, ഇന്ത്യൻ ഫ്ലൈയിംഗ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ വ്യോമയാന അധികാരികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിലവിൽ, രാജ്യത്തെ പല ഫ്ലൈയിംഗ് സ്കൂളുകളും നിലവാര തകർച്ച നേരിടുന്നതിനാൽ പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന പലരും സിപിഎൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്ന സാഹചര്യമാണുള്ളത്.

രാജ്യത്ത് പൈലറ്റുമാരുടെ വലിയ ക്ഷാമം നേരിടുന്ന സമയത്താണ് സർക്കാരിന്റെ ഈ നീക്കം. DGCA-യുടെ കണക്കുകൾ പ്രകാരം, 2023 നെ അപേക്ഷിച്ച് 2024-ൽ ആകെ വിതരണം ചെയ്ത സിപിഎല്ലുകളുടെ എണ്ണത്തിൽ 17% കുറവുണ്ടായി. കൂടാതെ, 2023-ൽ സിപിഎൽ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം 2022 നെ അപേക്ഷിച്ച് 40% വർദ്ധിക്കുകയും ചെയ്തിരുന്നു.

അടുത്ത ദശാബ്ദത്തിൽ പ്രമുഖ വിമാനക്കമ്പനികൾക്ക് ഏകദേശം 20,000 പുതിയ പൈലറ്റുമാരെ ആവശ്യം വരുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിൽ പുതിയ മാറ്റങ്ങൾ വ്യോമയാന മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest