Connect with us

National

രാജ്യത്ത് എഥനോള്‍ പമ്പുകളുടെ ശൃംഖല സ്ഥാപിക്കും: കേന്ദ്ര സര്‍ക്കാര്‍

ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് എഥനോള്‍ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ വാഹനങ്ങളില്‍ ഫ്‌ളക്‌സ് എഞ്ചിനുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ എഥനോള്‍ ചേര്‍ക്കാനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് ഫ്‌ളക്‌സ് എഞ്ചിനുകള്‍ നിര്‍ബന്ധമാക്കുന്നത്. ഇത്തരം ഇന്ധനത്തിന് അനുയോജ്യമായ എഞ്ചിനാണ് ഫ്‌ളക്‌സ് എഞ്ചിനുകള്‍.

ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് എഥനോള്‍ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എഥനോളിന്റെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ഉറപ്പുനല്‍കുന്നതായും പ്രകൃതി വാതക ഇന്ധനങ്ങളോടുള്ള ജനങ്ങളുടെ വിധേയത്വം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ എഥനോള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും പിന്നീടായിരിക്കും പമ്പുകള്‍ സ്ഥാപിക്കുക. 100 ശതമാനം എഥനോളിലും ശുദ്ധമായ പെട്രോളിലും ഓടാന്‍ കഴിയുന്ന ഫ്‌ളെക്‌സ് എഞ്ചിനുള്ള വാഹനങ്ങള്‍ നിര്‍മിക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

ഫ്‌ളെക്‌സ് എഞ്ചിന്‍ ഒന്നില്‍ കൂടുതല്‍ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഞ്ചിനാണ്. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്‌ളെക്സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. പ്രതീക്ഷയോടെയാണ് കേന്ദ്രം എഥനോള്‍ മിശ്രിത പെട്രോളും ഫ്‌ളെക്‌സ് എഞ്ചിനുകളുമൊക്കെ വാഹനരംഗത്ത് കൊണ്ടുവരുന്നത്. ധാന്യം, കരിമ്പ് തുടങ്ങിയ വിളകള്‍ പുളിപ്പിച്ചാണ് സാധാരണ എഥനോള്‍ ഉത്പാദിപ്പിക്കുന്നത്.

Latest