Connect with us

5 state election

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ

നാല് സംസ്ഥാനങ്ങളില്‍ ഭരണം നേടുമെന്ന് അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരെഞ്ഞെടുപ്പ് ഫലം നാളെ അറിയാം. കനത്ത സുരക്ഷയില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ്‌പോളില്‍ ബി ജെ പിക്ക് വലി പ്രതീക്ഷയാണുള്ളത്. യു പിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി ജെ പിക്കാണ് ഭൂരിഭാഗവം എക്‌സിറ്റ്‌പോളുകളും പ്രവചിക്കുന്നത്. ഗോവയില്‍ തൂക്ക് സഭവരുമെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണം പിടിക്കുമെന്നും എക്‌സിറ്റ്‌പോളുകള്‍ പറയുന്നു.
നാല് സംസ്ഥാനങ്ങളില്‍ ബി ജെ പി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടു.പഞ്ചാബില്‍ കോണ്‍ഗ്രസ് ക്യാമ്പ് ആകെ നിരാശയിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന് വന്‍ തോല്‍വിയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം ചേര്‍ന്ന് സ്വയം കുഴി തോണ്ടിയതാണെന്ന് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തുന്നത്.

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്‌സിറ്റ്‌പോളുകളുടെ അടിസ്ഥാന്തതില്‍ ഗോവയില്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് പിന്തുണ തേടി കോണ്‍ഗ്രസും ബി ജെ പിയും പിന്തുണ തേടി ചെറുപാര്‍ട്ടികളെ സമീപിച്ചു. ബി ജെ പിക്ക് വേണ്ടി കേന്ദ്ര നേതൃത്വമാണ് ചരടുവലിക്കുന്നത്. ഗോവയിലെ പഴയ കാല പ്രാദേശിക പാര്‍ട്ടിയായ മഹാരാഷ്ട്ര ഗോമന്‍തക് പാര്‍ട്ടി (എം ജി പി) യുമായി സഖ്യം ചേരാന്‍ ബിജെപി ശ്രമം തുടങ്ങി. എംജിപിയുമായി ചര്‍ച്ച തുടങ്ങി എന്ന് ബി ജെ പി നേതാവും ഗോവ മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്ത് പ്രതികരിച്ചു. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനാണ് ബി ജെ പി നീക്കം.
എന്നാല്‍ കഴിഞ്ഞ തവണ കൂടുതല്‍ സീറ്റ് നേടിയിട്ടും സര്‍ക്കാറുണ്ടാക്കാന്‍ കഴിയാത്തതിലെ നാണക്കേട് കോണ്‍ഗ്രസിനുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം എം എല്‍ എമാര്‍ മറുകണ്ടം ചാടുന്നത് തടയാനാകും കോണ്‍ഗ്രസിന്റെ ആദ്യ ശ്രമം.

അതേസമയം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ വോട്ടുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. ഉത്തര്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെയാണ് ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചത്.