Connect with us

Kerala

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം

Published

|

Last Updated

പാലക്കാട് | നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധിക്കും. ജില്ലാ നിയമസഹായവേദിയുടെ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും കോടതി വിധി പറയുക. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതി ചെന്താമരയെ ഹാജരാക്കുക. കഴിഞ്ഞദിവസം കോടതി പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. ആറു വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചെന്താമര ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്.

2002 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമസഹായവേദി കേസില്‍ ഇടപെടുകയും ചെന്താമരയെ കൗണ്‍സെലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. പ്രതിയുടെ മാനസിക നില നിയമസഹായ വേദി കോടതിയെ അറിയിക്കും. മാനസിക പ്രശ്നമുണ്ടെന്ന പ്രതി ഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്‍ നിരാകരിച്ചു. പ്രതിക്ക് മാനസിക പ്രശ്‌നമില്ലെന്ന ജില്ല സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചോളൂ എന്നായിരുന്നു ചെന്താമയുടെ മറുപടി. അതേ സമയം മാനസാന്തരപ്പെടാന്‍ അവസരം നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

 

Content Highlights:
The Palakkad Additional Sessions Court will announce the verdict for the Nenmara double murder accused Chenthamara today. The prosecution demands the death penalty for killing Sudhakaran and his mother Lakshmi. The court will consider the mitigation report before delivering the final sentence.

 

Latest