Connect with us

CRICKET ICC NEW RULES

പന്തില്‍ തുപ്പരുത്; ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരവുമായി ഐ സി സി

പുതുതായി ക്രീസിലേക്ക് വരുന്ന ബാറ്റര്‍ ഇനി മുതല്‍ സ്ട്രൈക്ക് ചെയ്യണം

Published

|

Last Updated

ദുബൈ ‌ട്വന്റി ട്വന്‍റി ലോകകപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെ ക്രിക്കറ്റ് നിയമങ്ങളില്‍ വലിയ പരിഷ്‌കാരങ്ങളുമായി ഐ സി സി. പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ പന്തില്‍ തുപ്പല്‍ പുരട്ടാനാകില്ല. കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിന് വിലക്കുണ്ടായിരുന്നു. ഇനി ഒരു മത്സരത്തിലും ഇത് അനുവദിക്കേണ്ടെന്നാണ് തീരുമാനം.

ഇനി മുതല്‍ പുതിയതായി ക്രീസിലേക്ക് വരുന്ന ബാറ്റര്‍ സ്ട്രൈക്ക് ചെയ്യണം. നോണ്‍ സ്ട്രൈക്കര്‍ ഓടി ക്രീസിലെത്തിയാലും പുതുതായി വരുന്നവരാണ് സ്‌ട്രൈക്ക് ചെയ്യേണ്ടത്. ഏകദിനത്തിലും ടെസ്റ്റിലും പുതിയതായി ക്രീസില്‍ എത്തിയ ബാറ്റര്‍ രണ്ട് മിനുറ്റിനുളളില്‍ പന്ത് നേരിടണം. ടി20യില്‍ ഒന്നര മിനുറ്റാണ് സമയം. ബാറ്റ്‌സ്മാന്‍മാര്‍ പിച്ചില്‍ നിന്ന് തന്നെ കളിക്കണം. ചില ബോളുകള്‍ നേരിടാനായി ബാറ്റര്‍മാര്‍ പിച്ചിന് പുറത്തേക്ക് പോകാറുണ്ട്. ബാറ്റ്‌സ്മാന്‍മാരെ പുറത്തിറങ്ങി കളിക്കാന്‍ നിര്‍ബന്ധിക്കുന്ന ഇത്തരം പന്തുകളെ ഇനി മുതല്‍ നോ ബോളായാണ് പരിഗണിക്കുക.

ബൗളറുടെ ശ്രദ്ധ തെറ്റിക്കാന്‍ ബാറ്റ്‌സ്മാനോ, ടീം അംഗങ്ങളോ ശ്രമിച്ചാല്‍ ബാറ്റിംഗ് ടീമിന്റെ സ്‌കോറില്‍ നിന്ന് അഞ്ച് റണ്‍സ് കുറക്കുകയും ആ പന്തിനെ ഡെഡ് ബോളായി കണക്കാക്കുകയും ചെയ്യും. ക്രിക്കറ്റില്‍ മാന്യതയില്ലാത്ത ഔട്ടായി കണക്കാക്കുന്ന മങ്കാദിങിനെ ഇനി മുതല്‍ സാധാരണ റണ്‍ ഔട്ടായിട്ടാണ് പരിഗണിക്കുക. ബൗളര്‍ പന്ത് എറിയാന്‍ വരുമ്പോള്‍ നേരത്തെ നോണ്‍ സ്ട്രൈക്കര്‍ ബാറ്റര്‍ പുറത്ത് ഇറങ്ങിയാല്‍ ബൗളര്‍ക്ക് ബോള്‍ എറിഞ്ഞ് പുറത്താക്കാമായിരുന്നു. ഇത് ഒട്ടേറേ വിവാദങ്ങള്‍ക്ക് വഴിഒരുക്കിയിട്ടുണ്ട്. ഇനി മുതല്‍ ഇത്തരത്തില്‍ ഔട്ടാക്കുന്നത് നിയമപരമാണ്.

ഐ സി സി ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ച്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരും.

Latest