Connect with us

Kerala

റെക്കോർഡിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഒറ്റ ദിവസം 3,340 പരിശോധന

25 സ്ഥാപനങ്ങൾ അടപ്പിച്ചു; 1,470 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് നടത്തിയത് 3,340 പരിശോധനകൾ. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മുതൽ രാത്രി 10.30 വരെ നീണ്ട പരിശോധനയിൽ 132 സ്‌പെഷ്യൽ സ്‌ക്വാഡുകൾ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദ്, ജോ. കമ്മീഷണർ ജേക്കബ് തോമസ് പരിശോധനകൾക്ക് നേതൃത്വം നൽകി. 1,500 ലധികം ഹോട്ടലുകൾ, ഷവർമ അടക്കമുള്ളവ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്.

തിരുവനന്തപുരം 392, കൊല്ലം 227, പത്തനംതിട്ട 118, ആലപ്പുഴ 220, കോട്ടയം 230, എറണാകുളം 287, ഇടുക്കി 103, തൃശൂർ 303, പാലക്കാട് 269, മലപ്പുറം 388, കോഴിക്കോട് 333, വയനാട് 76, കണ്ണൂർ 289, കാസർകോട് 105 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1,335 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും ഉൾപ്പെടെ 1,470 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. 385 ഷവർമ പരിശോധനകൾ നടത്തുകയും 13 സർവൈലൻസ് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.

ജില്ലാ, മേഖലാ, സംസ്ഥാന തലത്തിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് സ്‌പെഷ്യൽ സ്‌ക്വാഡിൽ ഉണ്ടായിരുന്നത്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്താനായി പരിശോധിക്കേണ്ട വസ്തുതകൾ അടങ്ങിയ ചെക്ക് ലിസ്റ്റ്, പ്രത്യേക റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കിയിരുന്നു.

Latest