Connect with us

kerala curriculum reformation

പാഠ്യപദ്ധതി ചട്ടക്കൂടുകൾ ആശങ്കകൾ അകറ്റി നടപ്പിലാക്കണം: എസ് വൈ എസ്

ലിംഗനീതി  നടപ്പിലാക്കേണ്ടത് ലിംഗനിരപേക്ഷത എന്ന അപ്രസക്തമായ നടപടി ക്രമങ്ങളിലൂടെയല്ല.

Published

|

Last Updated

തിരുവനന്തപുരം | ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പരിഷ്കരണ നിർദേശങ്ങൾ അടങ്ങിയ  എസ് സി ഇ ആർ ടി പുറത്തിറക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ കേരളത്തിന്റെ പ്രത്യേകമായ സാമൂഹികപരിസരത്തെ ഉൾക്കൊള്ളുന്നതല്ലെന്നും അതിനാൽ ഭേദഗതികളോടെ മാത്രമേ നടപ്പാക്കാവൂ എന്നും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി  ആവശ്യപ്പെട്ടു. പരിഷ്കരണം വേണം, സംസ്കാരം ചട്ടക്കൂടാവണം എന്ന ശീർഷകത്തിൽ പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ട് വെക്കുന്ന വിഷയങ്ങളിൽ ജനകീയ ആലോചനകളും പൊതുബോധ നിർമിതിയും ലക്ഷ്യമിട്ട് എസ് വൈ എസ് വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ചർച്ചാ സംഗമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

116 പേജുകൾ ഉൾകൊള്ളുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകൾ വരികൾക്കിടയിൽ വായിച്ചാൽ പലതും സങ്കുചിതമായ ആശയങ്ങളെയാണ് ഉൾകൊള്ളുന്നത് എന്ന് കാണാൻ കഴിയും. ലിംഗനീതി  നടപ്പിലാക്കേണ്ടത് ലിംഗനിരപേക്ഷത എന്ന അപ്രസക്തമായ നടപടി ക്രമങ്ങളിലൂടെയല്ല. മതപരവും ധാർമികവുമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതാണ് കേരളത്തിന്റെ സാമൂഹിക പരിസരം. എന്നാൽ ഏറെ വിമർശനാത്മകമായ ഇത്തരം നിലപാടുകളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വിശേഷിച്ചും പൊതുവിദ്യാഭ്യാസ രംഗത്തേക്ക് ആനയിക്കപ്പെടുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ലന്നും പൊതു സമൂഹത്തിനുള്ള എല്ലാ തരം ആശങ്കകളും അകറ്റി മാത്രമോ നടപ്പിലാക്കാവൂ എന്നും ഹകീം അസ്ഹരി ആവശ്യപ്പെട്ടു.

ഡോ.മുഹമ്മദ് കുഞ്ഞു സഖാഫി അധ്യക്ഷത വഹിച്ച സംഗമത്തിൽ സമസ്ത തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിഴിഞ്ഞം  അബ്ദുർറഹ്മാൻ സഖാഫി പ്രാർഥന നിർവഹിച്ചു. എസ് വൈ എസ് സംസ്ഥാന  സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വിഷയാവതരണം നടത്തി. മുസ്തഫ പി എറയ്ക്കൽ, എ സൈഫുദ്ദീൻ ഹാജി, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സിദ്ദീഖ് സഖാഫി നേമം, ബശീർ പറവന്നൂർ, സുൽഫീക്കർ വള്ളക്കടവ് ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു.