Connect with us

killing case

ബി ജെ പിക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ സി പി എം പ്രവര്‍ത്തകനെ കോടതി വെറുതെവിട്ടു

കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല

Published

|

Last Updated

ആലപ്പുഴ | ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ആരോപണ വിധേയനായിരുന്ന സി പി എം പ്രവര്‍ത്തകനെ കോടതി വെറുതെവിട്ടു. ആലപ്പുഴ കറുകയില്‍ വാര്‍ഡില്‍ മരോട്ടിപറമ്പില്‍ വീട്ടില്‍ ദാമോദരന്‍ മകന്‍ മുരുകന്‍ ( 26 ) കൊല്ലപ്പെട്ട കേസിലാണ് ആര്യാട് പഞ്ചായത്തില്‍ തൈലത്തറ വെളിയില്‍ രവീന്ദ്രന്‍ മകന്‍ രതീഷി ( 42) നെ വെറുതെവിട്ടത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകനെ കരിങ്കല്‍ കഷ്ണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധി പറഞ്ഞ ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ഇജാസ് ഉത്തരവില്‍ പറഞ്ഞു.

2004 ജൂലൈ മൂന്നിന് രാത്രി 10.30 ന് ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ തലവടി ജംഗ്ഷന് വടക്കുവശം വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ ആലപ്പുഴ നോര്‍ത്ത് പോലീസാണ് മുരുകന്റെ മരണം സ്ഥിരീകരിച്ചത്. അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

രതീഷിന്റെ സഹായികളായിരുന്ന കേസിലെ രണ്ടാം പ്രതി മനീഷ് എന്ന മനുവിനെയും മൂന്നാം പ്രതി സുരേഷിനെയും നേരത്തെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. കേസ് നടത്തുന്നതിന് ആരും തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ അമ്പലപ്പുഴ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സൗജന്യനിയമസഹായത്തിന്റെ ഭാഗമായി അഡ്വ. പി പി ബൈജുവാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

 

 

 

Latest