Connect with us

Editorial

വെല്ലുവിളി നേരിടുന്ന തൊഴില്‍ മേഖല

പുതിയ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയമാണ്. വര്‍ഷാന്തം തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കുകയാണ് രാജ്യത്ത്. പട്ടിണി, ആത്മഹത്യ തുടങ്ങി കടുത്ത പ്രത്യാഘാതങ്ങളാണ് ഇതിന്റെ പരിണതി.

Published

|

Last Updated

അന്തര്‍ദേശീയ തൊഴിലാളി ദിനമാണിന്ന്. വ്യവസായ സ്ഥാപനങ്ങള്‍ തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിടുന്നു, തൊഴില്‍ സമയം എട്ടില്‍ നിന്ന് പന്ത്രണ്ട് മണിക്കൂറാക്കാനുള്ള നീക്കം തുടങ്ങി മേഖലയില്‍ തൊഴിലാളി താത്പര്യവിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളി ദിനം ആചരിക്കുന്നത്. കൊവിഡാനന്തരം ആമസോണ്‍, ആപ്പിള്‍, ബൈജൂസ്, ഫേസ്ബുക്, മെറ്റാ, മൈക്രോസോഫ്റ്റ്, ഡെല്‍ തുടങ്ങി ടെക് ഭീമന്മാര്‍ തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വെട്ടിച്ചുരുക്കുകയാണ്. ആഗോളതലത്തില്‍ 2022ല്‍ ഒരു ലക്ഷവും 2023ല്‍ 1.71 ലക്ഷവും ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് തൊഴില്‍നഷ്ടം നിരീക്ഷിക്കുന്ന ലേഓഫ് എഫ് വൈ ഐ വെബ്സൈറ്റിന്റെ കണക്ക്. ഇത്തരം കമ്പനികള്‍ പുതിയ നിയമനം നിര്‍ത്തിവെച്ചിട്ട് വര്‍ഷങ്ങളായി.

കൊവിഡ് കാലത്ത് നടത്തിയ ചില ഷിഫ്റ്റുകള്‍ കുറക്കുന്നതിനാണ് തൊഴിലാളികളെ പിരിച്ചു വിടുന്നതെന്നാണ് മാനേജ്മെന്റ് ഭാഷ്യം. എന്നാല്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ ഐ)യുടെ വരവും, ചെലവ് കുറച്ച് ലാഭം ഇരട്ടിപ്പിക്കാനുള്ള കമ്പനികളുടെ ത്വരയുമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐ ടി മേഖലയില്‍ മാത്രമല്ല, മറ്റു മേഖലകളിലും തൊഴില്‍നഷ്ടം വര്‍ധിച്ചു വരികയാണ്. 2024 ജൂലൈയില്‍ നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഏഴ് വര്‍ഷത്തിനിടെ ചെറുകിട കമ്പനികള്‍, കച്ചവടങ്ങള്‍ തുടങ്ങി അനൗപചാരിക മേഖലയില്‍ 6.40 ലക്ഷം തൊഴില്‍നഷ്ടം സംഭവിച്ചു. സാമ്പത്തിക മാന്ദ്യമാണ് പ്രധാന കാരണം. പൊതുവെ സര്‍ക്കാര്‍ മേഖലയില്‍ ഒഴിച്ച് എവിടെയും ഏതവസരത്തിലും തൊഴിലാളികള്‍ വഴിയാധാരാമാകാമെന്നതാണ് നിലവിലെ അവസ്ഥ. സാങ്കേതിക മേഖലയിലുണ്ടായ വന്‍ പുരോഗതി തസ്തികകളുടെ എണ്ണത്തില്‍ വന്‍ കുറവ് സൃഷ്ടിച്ചിട്ടുണ്ട്. ആവശ്യമില്ലാതെ തൊഴിലാളികളെ തീറ്റിപ്പോറ്റാന്‍ ഒരു കമ്പനിയും സന്നദ്ധമാകില്ല.

മനുഷ്യന്‍ ചെയ്യുന്ന ജോലി യന്ത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതോടെ തന്നെ തൊഴില്‍ നഷ്ടത്തെക്കുറിച്ച് ഭീതി ഉയര്‍ന്നിട്ടുണ്ട്. ബുദ്ധിപരമായ കാര്യങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് ഭീതിക്ക് ആക്കം കൂട്ടി. അമേരിക്കയിലെ മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം കാണിക്കുന്നത് നിര്‍മിതബുദ്ധി 2030ഓടെ അമേരിക്കയില്‍ മാത്രം 12 ദശലക്ഷം തൊഴിലുകള്‍ ഇല്ലാതാക്കുമെന്നാണ്. മറ്റു വികസിത രാജ്യങ്ങളിലും സമാനമായ തൊഴില്‍നഷ്ടങ്ങള്‍ സൃഷ്ടിക്കും.

ഇതിനു പുറമെയാണ് തൊഴിലാളികളുടെ ജോലിസമയം നിലവിലെ എട്ട് മണിക്കൂറില്‍ നിന്ന് പന്ത്രണ്ട് മണിക്കൂറെങ്കിലുമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രമുഖ കമ്പനി മേധാവികള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ 2023 ഒക്ടോബറില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയാണ് ഈയൊരു നിര്‍ദേശം ആദ്യമായി മുന്നോട്ട് വെച്ചത്. വന്‍ പുരോഗതി കൈവരിച്ച ആഗോള സമ്പദ് വ്യവസ്ഥകളുമായി ഇന്ത്യക്ക് മത്സരിക്കാനാകണമെങ്കില്‍ രാജ്യത്തെ യുവാക്കള്‍ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ മുന്നോട്ട് വരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. രണ്ടാം ലോക മഹായുദ്ധാനന്തരം തകര്‍ച്ചയില്‍ നിന്ന് ജപ്പാനും ജര്‍മനിയും കരകയറിയതും മികച്ച സാമ്പത്തിക ശക്തികളായി വളര്‍ന്നതും യുവാക്കളുടെ സഹകരണം കൊണ്ടാണെന്നും അവിടങ്ങളില്‍ യുവത വേതന വര്‍ധനവില്ലാതെ തന്നെ കൂടുതല്‍ സമയം ജോലി ചെയ്ത് തങ്ങളുടെ രാഷ്ട്രത്തെ സേവിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില കമ്പനികള്‍ തൊഴില്‍ സമയം എട്ട് മണിക്കൂറില്‍ കൂടുതലായി നിശ്ചയിച്ചിട്ടുണ്ട്. അതിന് സന്നദ്ധമല്ലാത്തവര്‍ക്ക് അവിടെ ജോലിയില്ല.

ജോലി സമയം എട്ട് മണിക്കൂറാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ തൊഴിലാളി കൂട്ടായ്മ നടത്തിയ സമരമാണ് അന്താരാഷ്ട്ര തൊഴിലാളി ദിനാചരണത്തിന് വഴിയൊരുക്കിയത്. ‘എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം’ എന്ന മുദ്രാവാക്യവുമായി 1886 മേയ് ഒന്നിന് ചിക്കാഗോയിലെ ഹേമാര്‍ക്കറ്റ് സ്‌ക്വയറില്‍ നടന്ന സമരം അക്രമാസക്തമാകുകയും നിരവധി തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തു. അവരുടെ ത്യാഗത്തെ ആദരിക്കുന്നതിനും അവകാശപ്പോരാട്ടം അനുസ്മരിക്കുന്നതിനുമാണ് 1869ല്‍ പാരീസില്‍ ചേര്‍ന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സ് മേയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അന്ന് തൊഴിലാളി ലോകം കൈവരിച്ച എട്ട് മണിക്കൂര്‍ ജോലി എന്ന അവകാശത്തെ അപ്രസക്തമാക്കുന്നതാണ് തൊഴില്‍ സമയത്തില്‍ വര്‍ധനയെന്ന വ്യവസായ ഭീമന്മാരുടെ ആവശ്യം.

ഇതുവരെ പുലര്‍ത്തിവന്ന തൊഴില്‍ കാഴ്ചപ്പാടിനും തൊഴില്‍ സംസ്‌കാരത്തിനും മാറ്റം വരുത്താന്‍ തൊഴിലാളിലോകം നിര്‍ബന്ധിതമാകുന്ന സ്ഥിതിവിശേഷമാണ് ഈ മേഖലയില്‍ കണ്ടുവരുന്നത്. മുന്‍തലമുറ നേടിയെടുത്ത അവകാശങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ ശക്തമായ പോരാട്ടം വേണ്ടിവന്നേക്കാം. എങ്കില്‍ തന്നെയും സോഷ്യലിസ്റ്റ് വ്യവസ്ഥിതി അനുദിനം ശോഷിച്ചു വരികയും മുതലാളിത്ത വ്യവസ്ഥ കൂടുതല്‍ ആധിപത്യം നേടുകയും ചൈന പോലുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ പോലും മെല്ലെ മുതലാളിത്ത വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ അവകാശപ്പോരാട്ടം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.

സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെയും തൊഴില്‍ തേടുന്നവരുടെയും പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏക പ്രതീക്ഷ ഭരണകൂടങ്ങളാണ്. എന്നാല്‍ പുതിയ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയവുമാണ്. വര്‍ഷാന്തം തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കുകയാണ് രാജ്യത്ത്. പട്ടിണി, ആത്മഹത്യ തുടങ്ങി കടുത്ത പ്രത്യാഘാതങ്ങളാണ് ഇതിന്റെ പരിണതി. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2018നും 2022നും ഇടയില്‍ 25,231 യുവാക്കളാണ് തൊഴിലില്ലായ്മ മൂലം രാജ്യത്ത് ആത്മഹത്യ ചെയ്തത്. സ്വകാര്യ മേഖലയിലെ തൊഴിലാളിവിരുദ്ധ നീക്കങ്ങള്‍ തടയിടുന്നതിനും പൊതുമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭരണതലത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.

 

Latest