Connect with us

bribery

ഹെൽത്ത് കാർഡിന് കൈക്കൂലി: ഡോക്ടർക്ക് സസ്പെൻഷൻ

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം | ഹോട്ടൽ തൊഴിലാളികൾക്ക് നിർബന്ധമാക്കിയ ഹെല്‍ത്ത് കാര്‍ഡ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആർ എം ഒ. ഡോ.അമിത് കുമാറിനെയാണ് ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തത്. അപേക്ഷകരെ പരിശോധനക്ക് വിധേയരാക്കാതെ പണം വാങ്ങി ഹെൽത്ത് കാർഡ് അനുവദിച്ചതിനാണ് നടപടി.

ജനറൽ ആശുപത്രിയിലെ മറ്റ് ചില ഡോക്ടർമാർക്കെതിരെയും സമാന ആരോപണങ്ങളുയർന്നിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നൽകിയത്. പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍മാര്‍ യാതൊരു പരിശോധനയും നടത്താതെ പണം വാങ്ങി ഒപ്പിട്ടുനല്‍കുന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. 300 രൂപ വാങ്ങിയാണ് ഡോക്ടർമാർ പരിശോധനയില്ലാതെ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുനല്‍കിയത്.