Connect with us

Kerala

ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി നടുറോഡിൽ ഇറങ്ങി ഗവർണർ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

ഇന്ന് വൈകീട്ട് ഏഴ് മണിയോടെ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെയാണ് എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്.

Published

|

Last Updated

തിരുവന്തപുരം | തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധകർക്ക് നടുവിൽ നടുറോഡിൽ വാഹനം നിർത്തി പുറത്തിറങ്ങി ക്ഷുഭിതനായി ഗവർണർ. തിരുവനന്തപുരത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ.

ഇന്ന് വൈകീട്ട് ഏഴ് മണിയോടെ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെയാണ് എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ബേക്കറി ജംഗ്ഷന് സമീപം വാഹനവ്യൂഹം എത്തിയപ്പോഴാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധവുമായി വന്നത്. ഇതോടെ രോഷാകുലനായ ഗവർണർ വാഹനം നിർത്തി പുറത്തിറങ്ങി ഉദ്യോഗസ്ഥരെ ശകാരിച്ചു.

തന്റെ വാഹനത്തിൽ പ്രതിഷേധക്കാർ അടിച്ചുവെന്നും സുരക്ഷാ വീഴ്ച ഉണ്ടായെന്നും ഗവർണർ പറഞ്ഞു. തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുകയാണെന്നും മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ പറഞ്ഞുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം നഗരം ഗുണ്ടകളാണ് ഭരിക്കുന്നത്. താൻ പുറത്തിറങ്ങിയപ്പോൾ ഗുണ്ടകൾ ഓടിയത് എന്തിനാണെന്നും തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണോ എന്നും ഗവർണർ ക്ഷുഭിതനായി ചോദിച്ചു.

സര്‍വ്വകലാശാല കാവിവല്‍ക്കരിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു.

Latest