Connect with us

From the print

ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നത് അപലപനീയം: കാന്തപുരം തെലങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ചു

അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യയുടെ മുഖം കെടുത്തുന്ന ആക്രമണങ്ങള്‍ എന്നേക്കുമായി അവസാനിപ്പിക്കണം. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുകയാണ് അതിനുള്ള വഴി.

Published

|

Last Updated

കോഴിക്കോട് | തെലങ്കാനയില്‍ കഴിഞ്ഞ ദിവസം കത്തോലിക്കാ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ അപലപിച്ചു. ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യയുടെ മുഖം കെടുത്തുന്ന ഇത്തരം ആക്രമണങ്ങള്‍ എന്നേക്കുമായി അവസാനിപ്പിക്കണം. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുകയാണ് അതിനുള്ള വഴി.

മണിപ്പൂരിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷം ഭീതിയിലും അരക്ഷിതത്വത്തിലുമാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയ ആക്രമണങ്ങളും പതിവായിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കിയതാണ്. അത് സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്.

തെലങ്കാന സംഭവത്തില്‍ മദര്‍ തെരേസ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കയാണ് പോലീസ്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പകരം സ്‌കൂള്‍ അധികൃതരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനമാണ് തെലങ്കാന പോലീസിന്റേത്. സ്‌കൂളിനെതിരായ കേസ് പിന്‍വലിക്കാനും അക്രമികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ചിട്ടുണ്ടെന്നും കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest