Connect with us

International

ഇറാന്റെ ആണവനിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പത്ത് ദിവസത്തേക്ക് കൂടി നിര്‍ത്തിവെക്കുന്നു; വീണ്ടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

ഇറാന്റെ ഊര്‍ജ്ജ സംവിധാനങ്ങളെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷം ട്രംപ് പ്രഖ്യാപിക്കുന്ന ഏറ്റവും പുതിയ സമയപരിധി നീട്ടലാണിത്

Published

|

Last Updated

വാഷിങ്ടണ്‍  | ഇറാന്റെ ആണവനിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പത്ത് ദിവസത്തേക്ക് കൂടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനായി നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പവര്‍ ഗ്രിഡുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനായി താന്‍ നിശ്ചയിച്ചിരുന്ന സമയപരിധി ഏപ്രില്‍ 6 വരെ നീട്ടിയതായാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

 

എണ്ണ നീക്കത്തിന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കാന്‍ ഇറാന് മേല്‍ ട്രംപ് സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് വ്യാഴാഴ്ച ഈ പ്രഖ്യാപനം ഉണ്ടായത്.

‘ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം, ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കാനുള്ള നീക്കം 10 ദിവസത്തേക്ക് ഞാന്‍ നിര്‍ത്തിവെക്കുകയാണ്. ഇതനുസരിച്ച് പുതിയ സമയപരിധി 2026 ഏപ്രില്‍ 6 തിങ്കളാഴ്ച രാത്രി 8 വരെയാകും’- ട്രംപ് ട്രൂത്ത് സോഷ്യല്‍പോസ്റ്റില്‍ കുറിച്ചു.

 

ഇറാന്റെ ഊര്‍ജ്ജ സംവിധാനങ്ങളെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷം ട്രംപ് പ്രഖ്യാപിക്കുന്ന ഏറ്റവും പുതിയ സമയപരിധി നീട്ടലാണിത്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ പവര്‍ ഗ്രിഡുകള്‍ ആക്രമിക്കുമെന്ന് കഴിഞ്ഞ ഞായറാഴ്ച ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച താന്‍ അഞ്ച് ദിവസത്തേക്ക് കൂടി ആക്രമണം നീട്ടിവെക്കുന്നതായി ട്രംപ് പറഞ്ഞു. ഇറാനുമായി ഫലപ്രദുമായ ചര്‍ച്ചകള്‍ നടന്നതിനാലാണ് ഇതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച ഉണ്ടായ പ്രഖ്യാപനം രണ്ടാമത്തെ സമയപരിധി നീട്ടലാണ്.ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധഗതിയെക്കുറിച്ച് ട്രംപ് ഭരണകൂടം പലപ്പോഴും വൈരുദ്ധ്യമുള്ള പ്രസ്താവനകളാണ് പുറത്തുവിടുന്നത്.

 

---- facebook comment plugin here -----

Latest