Connect with us

investment

150 കോടി രൂപയുടെ നിക്ഷേപത്തിന് ക്രേയ്‌സ് ബിസ്‌കറ്റ് കമ്പനിയുമായി ധാരണ

39 തരം ബിസ്‌കറ്റുകൾ ക്രേയ്‌സ് ആദ്യഘട്ടത്തിൽ പുറത്തിറക്കും

Published

|

Last Updated

തിരുവനന്തപുരം | മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയുടെ ഭാഗമായി ക്രേയ്‌സ് ബിസ്‌കറ്റ് കമ്പനിയുമായി 150 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായി. കേരളം ആസ്ഥാനമാക്കി പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കാനാണ് പ്രവാസി വ്യവസായ ഗ്രൂപ്പായ ആസ്‌കോയുടെ തീരുമാനം.

ക്രേയ്‌സ് ബിസ്‌കറ്റ് എന്ന പേരിൽ പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നതിന് 150 കോടി രൂപ ഉടൻ നിക്ഷേപിക്കാനാണ് വ്യവസായമന്ത്രി പി രാജീവ് സംഘടിപ്പിച്ച മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിൽ ധാരണയായത്. അടുത്ത വർഷം പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കും. ഇതോടൊപ്പം 2030 ഓടെ 500 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്നും ആസ്‌കോ അറിയിച്ചു.
ഉയർന്ന ഗുണനിലവാരമുള്ളതും സ്വാദിഷ്ടവുമായ 39 തരം ബിസ്‌കറ്റുകളാണ് ക്രേയ്‌സ് ബ്രാൻഡിൽ ആദ്യഘട്ടത്തിൽ തന്നെ പുറത്തിറക്കുക. ദീർഘദൂര യാത്രകൾക്കിടെ ഭക്ഷണത്തിനും വിശ്രമത്തിനും ഇടമൊരുക്കുന്ന ഉന്നത നിലവാരമുള്ള വിശ്രമ കേന്ദ്രങ്ങളും സൂപ്പർ മാർക്കറ്റുകളും സ്ഥാപിക്കുന്നതാണ് ആസ്‌കോ ഗ്രൂപ്പിന്റെ രണ്ടാം ഘട്ട നിക്ഷേപ പദ്ധതി.

ബിസ്‌കറ്റ് വിപണിയിൽ സ്വാധീനമുറപ്പിക്കാനാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് കെ എസ് ഐ ഡി സിയുടെ വ്യവസായ പാർക്കിൽ ക്രേയ്‌സ് ഫാക്ടറിയുടെ നിർമാണം ഈ വർഷം പൂർത്തിയാക്കും. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറിയിൽ ജർമൻ, ടർക്കിഷ് മെഷീനുകളും സാങ്കേതിക വിദ്യയുമാണ് ഉപയോഗിക്കുക. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നിക്ഷേപകർക്കുള്ള സഹായ നടപടികൾക്കുമായി നോഡൽ ഓഫീസറെ നിയമിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ഗൾഫ് നാടുകൾ കേന്ദ്രീകരിച്ച് സൂപ്പർമാർക്കറ്റ് ശ്യംഖലകൾ നടത്തുന്ന പ്രവാസി വ്യവസായി അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള വ്യവസായ ഗ്രൂപ്പാണ് ആസ്‌കോ. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, ഡയറക്ടർ എസ് ഹരികിഷോർ, കിൻഫ്ര എം ഡി സന്തോഷ് കോശി തോമസ് എന്നിവർ പങ്കെടുത്തു.

Latest