Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

Published

|

Last Updated

കൊച്ചി|കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള 10 പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നെടുമ്പാശ്ശേരി എസ്എച്ച്ഒ വഴിയാണ് കോടതി നോട്ടീസ് അയച്ചത്. വിചാരണക്കോടതിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് 300 പേജുള്ള അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടു. കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണം. ദിലീപ് ഉള്‍പ്പടെ വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണം, പ്രതികളെ കുറ്റവിമുക്തരാക്കിയത് നിയമവിരുദ്ധമാണ്. പ്രതികളെ വെറുതെ വിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും ഹരജിയില്‍ പറയുന്നു.

വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണ്. പ്രതികള്‍ക്ക് അന്യായമായ ആനുകൂല്യം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപ്പീലില്‍ പറയുന്നു.

കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ്, ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനില്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി വെറുതെ വിട്ടത്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍വെച്ച് നടി ആക്രമിക്കപ്പെട്ടത്. 2025 ഡിസംബര്‍ എട്ടിനാണ് വിചാരണക്കോടതി വിധി പ്രസ്താവിച്ചത്.

 

 

---- facebook comment plugin here -----

Latest