Kerala
ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ യുവാവിന്റെ പരാക്രമം; ലേബർ റൂം അടിച്ചുതകർത്തു
രാത്രിയിൽ ആശുപത്രിയിലെത്തിയ റാഷിദ്, ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ നിരസിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പരിയാരം| കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് ലേബര്‍ റൂം അടിച്ചുതകര്‍ത്തു. സംഭവത്തില്‍ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശി റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ലേബര്‍ റൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ ആശുപത്രി സുരക്ഷാ ജീവനക്കാരും പോലീസും ചേര്‍ന്നാണ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്.
രാത്രിയിൽ ആശുപത്രിയിലെത്തിയ റാഷിദ്, ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ നിരസിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. നഴ്‌സിങ് ഓഫീസറെ അസഭ്യം പറയുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത അക്രമത്തില്‍ ഏകദേശം 15,000 രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. അക്രമത്തിനിടെ പരുക്കേറ്റ പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. നഴ്‌സിങ് ഓഫീസര്‍ സനിലയുടെ പരാതിയില്‍ കേസെടുത്ത പോലീസ് റാഷിദ് മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമാക്കി.





