Connect with us

Kerala

യുവതിയെ ഗര്‍ഭിണിയാക്കി നാട്ടിലേക്കു കടന്നു; മൂന്നു മക്കളുടെ പിതാവായ യുവാവിനെ തേടിയെത്തിയ വിദേശ വനിത ആത്മഹത്യക്കു ശ്രമിച്ചു

എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യുവതി ടാക്‌സിയില്‍ കഠിനംകുളത്തെ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവതിയെ കാണാന്‍ വീട്ടുകാരോ യുവാവോ കൂട്ടാക്കിയില്ല

Published

|

Last Updated

തിരുവനന്തപുരം | അബൂദബിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്ന യുവതിയെ ഗര്‍ഭിണിയാക്കിയശേഷം നാട്ടിലേക്ക് കടന്നു കളഞ്ഞ യുവാവിനെ തേടിയെത്തിയ വിദേശ യുവതി തലസ്ഥാനത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതഡോസില്‍ പാരസെറ്റമോള്‍ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശിനിയായ
യുവതിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെയാണ് ശ്രീലങ്കന്‍ യുവതി, കഠിനംകുളം സ്വദേശിയായ വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ യുവാവിനെ അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയത്. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യുവതി ടാക്‌സിയില്‍ കഠിനംകുളത്തെ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവതിയെ കാണാന്‍ വീട്ടുകാരോ യുവാവോ കൂട്ടാക്കിയില്ല. തുടര്‍ന്ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ റൂമെടുത്ത യുവതി ഇന്ന് വൈകിട്ടോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഹോട്ടലുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ച് വിവരം പോലീസിനോട് പറഞ്ഞത്. ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. അബൂദബിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന കഠിനംകുളം സ്വദേശിയായ യുവാവും ശ്രീലങ്ക സ്വദേശിനിയും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവതി ഗര്‍ഭിണിയായ ശേഷം യുവാവ് നാട്ടിലേക്ക് കടന്നു കളഞ്ഞു. നാട്ടിലെത്തിയ യുവാവിനെ തേടി രണ്ടുതവണ യുവതി തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് യുവതിയുടെ ഗര്‍ഭച്ഛിദ്രം നടത്തി. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ യുവാവും കുടുംബവും ചേര്‍ന്ന് പിന്നീട് യുവതിയെ നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.

പിന്നാലെ എത്തിക്കോളാം എന്ന് പറഞ്ഞാണ് യുവതിയെ യുവാവ് പറഞ്ഞുവിട്ടത്. നാട്ടിലെത്തിയ യുവതി നിരവധി തവണ ഇയാളെ ഫോണ്‍ ചെയ്‌തെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്നായിരുന്നു ഇന്നലെ യുവതി തലസ്ഥാനത്ത് എത്തിയത്. യുവതി കഠിനംകുളത്ത് വീട്ടിലെത്തിയെങ്കിലും ഇയാളെ കാണാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് യുവാവിന്റെ ഭാര്യ ഇന്നലെ കഠിനംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

 

Latest