Connect with us

kodiyeri Balakrishnan

അവസാനം വരെ രോഗത്തോട് മല്ലിട്ട പോരാളി

രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഫോട്ടോ സി പി എമ്മിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിറഞ്ഞിരുന്നു. പ്രസന്നവദനനായി ഭാര്യക്കും പേരക്കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രം.

Published

|

Last Updated

വസാന നിമിഷം വരെ രോഗത്തോട് മല്ലിട്ട പോരാളിയായിരുന്നു സമുന്നത കമ്മ്യൂണിസ്റ്റ് നേതാവായ കോടിയേരി ബാലകൃഷ്ണന്‍. ഒടുവില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴും തിരിച്ചുവരുമെന്ന സൂചനകള്‍ നല്‍കി രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഫോട്ടോ സി പി എമ്മിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിറഞ്ഞിരുന്നു. പ്രസന്നവദനനായി ഭാര്യക്കും പേരക്കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രം. ചികിത്സക്ക് പോകുന്നതിന്റെ തൊട്ടുമുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ കണ്ട രൂപമേ ആയിരുന്നില്ല അത്.

വെള്ളത്താടി വെച്ചുള്ള അപൂര്‍വ ചിത്രം. 2020ലാണ് അദ്ദേഹം ചികിത്സക്ക് വേണ്ടി യു എസിലേക്ക് പോകുന്നത്. അന്ന് താത്കാലികമായി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് യു എസിലെ മയോ ക്ലിനിക്കില്‍ ചികിത്സക്ക് വേണ്ടി പോയത്. രോഗത്തെ പൊരുതിത്തോല്‍പ്പിച്ചാണ് കോടിയേരി യു എസില്‍ നിന്ന് മടങ്ങിയത്. പിന്നീട് വിശ്രമവും കഴിഞ്ഞാണ് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം വീണ്ടും ഏറ്റെടുത്തത്.

കഴിഞ്ഞ വര്‍ഷവും ഇടക്കാല പരിശോധനക്ക് വേണ്ടി വീണ്ടും അമേരിക്കയിലെത്തി. ഒടുവില്‍ അസുഖം മൂര്‍ച്ഛിച്ചപ്പോഴും പാര്‍ട്ടിയുടെ മുഖമായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി. മാധ്യമ പ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ അന്നും ഉത്തരം നല്‍കി. ചുമതല ഒഴിഞ്ഞ് വിശ്രമിക്കണമെന്ന് ആ കാഴ്ച കണ്ട ആര്‍ക്കും തോന്നുമായിരുന്നു. ഇത്തവണയും രോഗത്തെ പൊരുതിത്തോല്‍പ്പിക്കുമെന്ന് തന്നെയായിരുന്നു പാര്‍ട്ടിക്കാര്‍ക്കൊപ്പം കേരളീയ പൊതുസമൂഹവും കരുതിയത്.