International
'ഹലോ ലോസർ, അടുത്തേക്ക് വരൂ...'; ട്രംപിനെ പരിഹസിച്ച് ഇറാൻ പുറത്തുവിട്ട അനിമേഷൻ വീഡിയോ വൈറലാകുന്നു
ട്രംപിനെ ഒരു ശവപ്പെട്ടിക്ക് സമീപം നിലവിളിക്കുന്നതായും വീഡിയോ ചിത്രീകരിക്കുന്നു
വാഷിംഗ്ടൺ | ഇറാൻ അമേരിക്കൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ പുറത്തുവിട്ട അനിമേഷൻ വീഡിയോ ആഗോളതലത്തിൽ ശ്രദ്ധനേടുന്നു. ലെഗോ കട്ടകൾ ഉപയോഗിച്ച് നിർമ്മിച്ച രൂപങ്ങളെ ആധാരമാക്കിയുള്ള ഈ വീഡിയോയിൽ ട്രംപിനെ ലോസർ എന്ന് വിളിച്ചാണ് ഇറാൻ പ്രകോപിപ്പിക്കുന്നത്. ഇറാന്റെ എണ്ണവ്യാപാരത്തിന്റെ ഹൃദയമിടിപ്പായ ഖാർഗ് ഐലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിക്കുള്ള മറുപടിയായാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
എക്സ്പ്ലോസീവ് ന്യൂസ് ടീം എന്ന ഇറാനിയൻ ഗ്രൂപ്പ് നിർമ്മിച്ച രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ട്രംപിനെ ഓവൽ ഓഫീസിലിരുന്ന് ജനാലയിലൂടെ പുറത്തെ പ്രതിഷേധങ്ങൾ നോക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നോ കിംഗ്സ് എന്ന ബാനറിൽ നടക്കുന്ന യുദ്ധവിരുദ്ധ പ്രകടനങ്ങളെയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുക, ഇറാനുമായി യുദ്ധം വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തുന്നതായി അനിമേഷനിൽ കാണാം.
Iran just dropped a LEGO parody video trolling Trump about the war. pic.twitter.com/Hq5pb2LYJD
— Brian Allen (@allenanalysis) March 30, 2026
വീഡിയോയുടെ രണ്ടാം ഭാഗത്ത് ഇറാന്റെ സൈനിക കരുത്താണ് പ്രദർശിപ്പിക്കുന്നത്. ഷാഹെദ് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് അമേരിക്കൻ വിമാനവാഹിനി കപ്പലുകളെയും യുദ്ധവിമാനങ്ങളെയും തകർക്കുന്ന ദൃശ്യങ്ങൾ ഇതിലുണ്ട്. ട്രംപിനെ ഒരു ശവപ്പെട്ടിക്ക് സമീപം നിലവിളിക്കുന്നതായും വീഡിയോ ചിത്രീകരിക്കുന്നു. ശവപ്പെട്ടിക്കുള്ളിൽ ‘ഹലോ ലോസർ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം ശേഷം ട്രംപിന്റെ പതിവ് ശൈലിയായ ഓൾ ക്യാപ്‌സ് അക്ഷരങ്ങളിൽ കം ക്ലോസർ (അടുത്തേക്ക് വരൂ) എന്ന വെല്ലുവിളിയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
യു എസ് ഐ സി ഇ ഏജന്റുമാരുടെ നടപടികൾക്കെതിരെയും ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെയും അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ നീക്കം. നേരത്തെയും സമാനമായ രീതിയിലുള്ള അനിമേഷൻ വീഡിയോകൾ ഇറാൻ പുറത്തുവിട്ടിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപിനെയും പരിഹസിക്കുന്ന വീഡിയോകൾ ഇതിൽ ഉൾപ്പെടുന്നു.
ഇറാനിലെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ഐലൻഡ് ലക്ഷ്യം വെക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാൻ തങ്ങളുടെ സൈനിക ശേഷി പ്രദർശിപ്പിക്കുന്നതിനൊപ്പം അമേരിക്കയിലെ ആഭ്യന്തര പ്രതിഷേധങ്ങളെയും ആയുധമാക്കുകയാണ്. സ്മാർട്ട് ഫോണുകളിലൂടെ സാധാരണക്കാരായ അമേരിക്കക്കാരിലേക്ക് നേരിട്ട് സന്ദേശമെത്തിക്കാൻ മീമുകളും റാപ്പ് സംഗീതവും ഇംഗ്ലീഷ് ഭാഷയും ഇറാൻ ബോധപൂർവ്വം ഉപയോഗിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Summary
Iran has released a two-minute Lego-style animation video mocking US President Donald Trump in response to his threats to attack Kharg Island. The video depicts Trump facing domestic “No Kings” protests and showcases Iranian drones and missiles destroying US military assets. By using English and popular cultural motifs, Iran aims to communicate directly with the American public amidst escalating tensions.



