Editors Pick
വര്‍ഷം 245 ലക്ഷം കണ്ടെയ്നര്‍; ആരാണ് കേരളത്തിലേക്ക് വരുന്ന എംഎസ‍്‍സി
വര്‍ഷം 245 ലക്ഷം കണ്ടെയ്നറുകളാണ് എംഎസ്സി കമ്പനി കൈകാര്യം ചെയ്യുന്നത്. ജനീവയാണ് ആസ്ഥാനം.

കണ്ടെയ്നര്‍ ഷിപ്പിങ് രംഗത്ത് പ്രമുഖരായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനി (എംഎസ‍്‍സി) കേരളത്തില്‍ യൂണിറ്റ് തുടങ്ങുന്നതായി കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. യഥാര്‍ഥത്തില്‍ മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത കമ്പനിയാണ് എംഎസ‍്‍സി. ഷിപ്പിങ് മേഖലയുമായി കേരളത്തിന് വലിയ ബന്ധമില്ലാത്തതാണ് അതിന് കാരണം. ലോകത്തെ ഒന്നാം നമ്പര്‍ കണ്ടെയ്നര്‍ ഷിപ്പിങ് കമ്പനിയാണ് എംഎസ‍്‍സി.
സ്വന്തമായി 850 കപ്പലുള്ളവരാണ് ഇവരെന്ന് അറിയുമ്പോഴാണ് ഇവരുടെ വലിപ്പം നാം മനസ്സിലാക്കുക. വര്‍ഷം 245 ലക്ഷം കണ്ടെയ്നറുകളാണ് എംഎസ്സി കമ്പനി കൈകാര്യം ചെയ്യുന്നത്. ജനീവയാണ് ആസ്ഥാനം. 1970ല്‍ സ്ഥാപിച്ച കമ്പനിക്ക് 155 രാജ്യങ്ങളിലായി 675 ഓഫീസുകളും രണ്ടുലക്ഷം ജീവനക്കാരുമുണ്ട്.
ഇറ്റലിയിലെ അപ്പോന്റെ കുടുംബമാണ് എംഎസ‍്‍സിയുടെ സ്ഥാപകരും ഉടമസ്ഥരും. കമ്പനി ആരംഭിച്ചതും ഇറ്റലിയിലാണ്. പിന്നീട് ആസ്ഥാനം സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ഡീഗോ അപോണ്ടെയാണ് കമ്പനിയുടെ പ്രസിഡന്റ്. ഷിപ്പിങ് രംഗത്ത് മാത്രമല്ല, ഹോളിഡേ ക്രൂസ്, ട്രെയിന്‍ കാര്‍ഗോ, എയര്‍ കാര്‍ഗോ എന്നിവയിലും എംഎസ‍്‍സി സജീവമാണ്.
1970ല്‍ മെഡിറ്ററേനിയനും സൊമാലിയയ്ക്കുമിടയില്‍ ചരക്കുനീക്കവുമായാണ് എംഎസ‍്‍സി പ്രവര്‍ത്തനം ആരംഭിച്ചത്. സെക്കന്‍ഡ് ഹാന്‍ഡ് ചരക്ക് കപ്പലുകള്‍ വാങ്ങിയായിരുന്നു തുടക്കം. 1977ല്‍ കമ്പനി വടക്കന്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും സര്‍വീസ് ആരംഭിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ഇന്ന് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളായ എംഎസ‍്‍സി ഐറിന, എംഎസ്സി ടെസ്സ, എംസ്സി ഗുല്‍സുന്‍, എംഎസ്സി മിന എന്നിവ കമ്പനിക്ക് സ്വന്തം. കമ്പനിയുടെ ഐടി ടെക് മേഖലയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എംഎസ‍്‍സി കേരളത്തിലെത്തുന്നത്. ഇതിനായി 20,000 ചതുരശ്ര അടിയില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് വണ്ണിലുള്ള ലുലു സൈബര്‍ ടവറില്‍ സ്ഥലമേറ്റെടുത്തു കഴിഞ്ഞു. ഇവിടെ 250 പേര്‍ക്ക് ജോലി ചെയ്യാം.