Connect with us

badar kissappattu

12 മണിക്കൂര്‍ ബദര്‍ കിസ്സ പാടിപ്പറയല്‍ വ്യാഴാഴ്ച മഅദിന്‍ കാമ്പസില്‍

മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ 106 ഇശലുകള്‍ പ്രശസ്തരായ 12 കാഥികരും പിന്നണി ഗായകരും 12 മണിക്കൂര്‍ പാടിപ്പറയുന്ന പരിപാടിയാണ്.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വ്യാഴാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന ബദര്‍ കിസ്സപ്പാട്ട് പാടിപ്പറയല്‍ സംഘടിപ്പിക്കും. രാവിലെ ആറിന് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം ആറിന് സമാപിക്കും. മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വ കവികള്‍ ഇസലാമിക ചരിത്രങ്ങളെയും പോരാട്ടങ്ങളെയും പ്രമേയമാക്കി അറബി മലയാള സാഹിത്യത്തില്‍ രചിച്ച  ഇശലുകളാണ് കിസ്സപ്പാട്ട്.

മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ 106 ഇശലുകള്‍ പ്രശസ്തരായ 12 കാഥികരും പിന്നണി ഗായകരും 12 മണിക്കൂര്‍ പാടിപ്പറയുന്ന പരിപാടിയാണ്. കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും ബദര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ആസ്വദിക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും സൗകര്യമുണ്ടാകും.

മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. കിസ്സപ്പാട്ട് അസോസിയേഷന്‍ പ്രസിഡൻ്റ് സയ്യിദ് സാലിം തങ്ങള്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിക്കും. ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി പ്രസംഗിക്കും.

പരിപാടിക്ക് ഹംസ മുസ്ലിയാര്‍ കണ്ടമംഗലം, അബൂ മുഫീദ താനാളൂര്‍, പി ടി എം ആനക്കര, കെ എം കുട്ടി മൈത്ര, മുസ്തഫ സഖാഫി തെന്നല, കെ സി എ കുട്ടി കൊടുവള്ളി, ഇബ്റാഹീം ടി എന്‍ പുരം, അഷ്റഫ് സഖാഫി പുന്നത്ത്, റഷീദ് കുമരനെല്ലൂര്‍ മുഹമ്മദ് കുമ്പിടി, എം.എച്ച് വെള്ളുവങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: 9633158822.