Connect with us

Articles

സ്റ്റാന്‍ സ്വാമി: യു എ പി എയും കരിനിയമങ്ങളുമെടുത്ത ജീവന്‍

Published

|

Last Updated

ഇനി സ്റ്റാന്‍ സ്വാമിക്ക് ഒരു വിധ ജാമ്യവും ഒരു കോടതിയും സര്‍ക്കാറും അനുവദിക്കേണ്ടതില്ല. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. ഇപ്പോഴും ഭരണാധികാരികള്‍ക്ക് യാതൊരു വിധ മനസ്സാക്ഷിക്കുത്തും ഉണ്ടാകില്ല. രാജ്യത്തോടുള്ള തങ്ങളുടെ കടമ നിറവേറ്റിയതിന്റെ സംതൃപ്തിയില്‍ ആയിരിക്കും അവര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണം എന്ന അപേക്ഷ മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് വാദം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെ ഉച്ചക്ക് ഒന്നരക്ക് അദ്ദേഹം അന്തരിച്ചതായി വക്കീല്‍ കോടതിയെ അറിയിച്ചത്. കോടതിക്കും ഒരു പക്ഷേ ഇത് ആശ്വാസമായിക്കാണും. ഈ കേസില്‍ ജാമ്യം അനുവദിക്കേണ്ടി വന്നാല്‍ അത് ഭാരതതലപ്പത്ത് ഉണ്ടാക്കിയേക്കാന്‍ സാധ്യതയുള്ള അതൃപ്തി ഇതോടെ ഒഴിവായി. ഭീമ കൊറേഗാവ് കേസിലാണ് അദ്ദേഹത്തെ പ്രതിചേര്‍ത്തിരിക്കുന്നത്. തലോജ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന അദ്ദേഹം കഴിഞ്ഞ എട്ട് മാസമായി പാര്‍ക്കിന്‍സണ്‍സ് രോഗം അടക്കം നിരവധി മഹാരോഗങ്ങളുടെ പിടിയില്‍ അകപ്പെട്ട് ആശുപത്രിയിലായിരുന്നു.

ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷത് കേസില്‍ യു എ പി എ അനുസരിച്ച് ഏറ്റവും ഒടുവില്‍ 2020 ഒക്ടോബര്‍ എട്ടിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് രണ്ടരക്കായിരുന്നു ഈ കേസില്‍ മുംബൈ ഹൈക്കോടതിയിലെ എസ് എസ് ഷിന്‍ഡെയും എന്‍ ജെ ജമാദാറും ഉള്‍പ്പെട്ട ബഞ്ച് ജാമ്യഹരജി വിചാരണക്കെടുത്തത്. അദ്ദേഹത്തിന്റെ വക്കീല്‍ മിഹിര്‍ ദേശായി കോടതിയുടെ മുന്നില്‍ ഒരു ആവശ്യം ഉന്നയിച്ചു. സ്വാമിയെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് കോടതിയോട് ചിലത് പറയാന്‍ അനുമതി വേണം എന്നായിരുന്നു ആവശ്യം. “വിങ്ങുന്ന ഹൃദയ വേദനയോടെ എനിക്ക് നിങ്ങളെ അറിയിക്കാനുള്ളത് ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു എന്ന വിവരമാണ്.” മുംബൈ ഹോളി ഫാമിലി ആശുപത്രിയിലെ ഡോക്ടര്‍ ഡിസൂസ ആണ് ഇത് പറഞ്ഞത്. “ശനിയാഴ്ച അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. അതില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.” ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. “ഞങ്ങളുടെ അധികാരപരിധിയില്‍ നിന്ന് കൊണ്ട് വിനയത്തോടെ പറയട്ടെ, ഞങ്ങള്‍ ഇതില്‍ അഗാധമായി ദുഃഖിക്കുന്നു. ഞങ്ങള്‍ ഞെട്ടിയിരിക്കുന്നു. ഞങ്ങളുടെ മുന്നില്‍ കേസ് വന്ന ആദ്യ ദിവസം തന്നെ അദ്ദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടതാണ്”- ബഞ്ച് പറഞ്ഞ അഭിപ്രായമാണിത്. കോടതിയുടെ അനുമതിയോടെ സ്വാമിയെ ജയിലില്‍ പോയി കാണാന്‍ അനുമതി നേടിയിരുന്ന സെന്റ്സേവ്യേഴ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ഫ്രാന്‍സിസ് ആണ് അന്ത്യകര്‍മങ്ങള്‍ക്കായി സ്വാമിയുടെ മൃതശരീരം ഏറ്റുവാങ്ങുന്നത്. ഒരു ജെസ്യൂട്ട് പാതിരി ആയിരുന്ന അദ്ദേഹത്തിന് കുടുംബമില്ല. കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് മരണം എന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം അനിവാര്യമാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിട്ടും ഉണ്ട്.
84 വയസ്സായ സ്വാമി എന്ന ആദിവാസി മേഖലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഈ വര്‍ഷം മെയ് 28ന് ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് പുറമെ പാര്‍ക്കിന്‍സണ്‍സ് അസുഖവും അദ്ദേഹത്തെ ബാധിച്ചിരുന്നു. രണ്ട് വട്ടം ഹെര്‍ണിയക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ട് ചെവിയുടെയും കേള്‍വി ശേഷി നഷ്ടമായിരുന്നു. ലുംബര്‍ സ്‌പോണ്ടിലോസിസ് മൂലം നട്ടെല്ലിനും കഴുത്തിനും കടുത്ത വേദന ഉണ്ടായിരുന്നു. രണ്ട് കൈകളും എപ്പോഴും വിറച്ചിരുന്നു. ചികിത്സക്കിടയില്‍ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ജയിലില്‍ തന്റെ അവസ്ഥ വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണം എന്നുമുള്ള സ്റ്റാന്‍ സ്വാമിയുടെ അപേക്ഷയെ സര്‍ക്കാര്‍ അതിശക്തമായി എതിര്‍ത്തു. ഈ അവസ്ഥയിലുള്ള ഒരാള്‍ രാജ്യരക്ഷക്ക് ഭീഷണി ആകും എന്ന് വാദിക്കാന്‍ ഇതുപോലെ ഒരു സര്‍ക്കാറിനേ കഴിയൂ. ഇന്നത്തെ രീതിയില്‍ പോയാല്‍ എന്റെ അവസ്ഥ മോശമായി ഞാന്‍ തടവില്‍ കിടന്നു മരിക്കും എന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ വ്യക്തമായി പറഞ്ഞിരുന്നു.

ആദ്യഘട്ടത്തില്‍ 15 ദിവസത്തേക്ക് മാത്രമാണ് ആശുപത്രിയിലെ ചികിത്സ അനുവദിച്ചിരുന്നത്. പിന്നീട് അത് നീട്ടുകയായിരുന്നു. സര്‍ക്കാറിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി ദിവസം നീട്ടി നല്‍കിയത്.
സ്റ്റാന്‍ സ്വാമി അംഗമായിരുന്ന ചില മനുഷ്യാവകാശസംഘടനകളില്‍ കൂടി നിരോധിത സംഘടനയായ സി പി ഐ (മാവോയിസ്റ്റ്)യുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും യു എ പി എയിലെയും വകുപ്പുകള്‍ വെച്ച് അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്. മറ്റു 15 മനുഷ്യാവകാശ സഹപ്രവര്‍ത്തകരെയും കൂടെ പിടിച്ചിട്ടുണ്ട്. ഇത് കസ്റ്റഡി മരണം അല്ല. കൊലപാതകം തന്നെയാണ്. സ്റ്റാന്‍സ്ലാവോസ് ലൂര്‍ദ് സ്വാമി എന്ന ആ വൃദ്ധ പുരോഹിതനെ സ്റ്റാൻ സ്വാമി എന്ന് എല്ലാവരും വിളിച്ചിരുന്നു. ഇപ്പോള്‍ 84 വയസ്സ്. 1971 മുതല്‍, അന്നൊന്നും ആരും തിരിഞ്ഞു നോക്കാത്ത റാഞ്ചി, ജംഷഡ്പൂര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് വന ആദിവാസി ഖനി മേഖലകളില്‍ അവഗണിക്കപ്പെട്ട പാവങ്ങളുടെ വീടുകള്‍ കയറിയിറങ്ങി അവരില്‍ ഒരാളായി, അവര്‍ക്കായി ജീവിച്ച ഈ പുരോഹിതനെ ഖനി മുതലാളിമാരുടെ കാശ് വാങ്ങി കേസില്‍ കുടുക്കിയ ഭരണകൂടമേ, നിങ്ങള്‍ ഈ പാവത്തിനെ കൊന്നിട്ട് എന്ത് നേടി? അദ്ദേഹത്തിനെതിരെ എന്താണ് തെളിവ്? ഒരു പഴയ കമ്പ്യൂട്ടര്‍ നിങ്ങള്‍ പിടിച്ചെടുത്തു, അതില്‍ നിന്ന് നക്‌സലുകാരുടെ നോട്ടീസുകള്‍ കണ്ടെത്തി എന്ന്!!! പ്രതിയാക്കിയതോ, അനേകായിരം മൈലുകള്‍ക്കപ്പുറമുള്ള മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് അക്രമ കേസിലും! എന്ത് ബന്ധം? നുണ പറയുമ്പോഴും അതില്‍ ഒരു മര്യാദ വേണം. ആ കമ്പ്യൂട്ടറില്‍ പോലീസ് കൃത്രിമം കാണിച്ചു എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. ഇത് ഭരണകൂട കസ്റ്റഡികൊലപാതകമാണ്. പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത ഈ ദുര്‍ബല മനുഷ്യന് ജാമ്യം കിട്ടാതിരിക്കാന്‍ ഭരണകൂടം കളിച്ച കളികള്‍ അപാരമാണ്. ഇതില്‍ നിസ്സംഗത പുലര്‍ത്തി മാന്യരായി ഭരണകൂട പ്രീതി നേടിയവര്‍ ഉണ്ട്. എല്ലാവരും ഇനി അനുശോചനക്കുറിപ്പ് ഇറക്കി വീണ്ടും മാന്യരാകട്ടെ.

കളികള്‍ കളിച്ച എല്ലാവര്‍ക്കും ഈ ആത്മാവ് ശാന്തി കൊടുക്കുമോ? അറിയില്ല. ഈ പാവം ഇനി എന്തായാലും ആരെയും ഉപദ്രവിക്കില്ല. ഇതുവരെ ഉപദ്രവിച്ചിട്ടില്ല. പക്ഷേ ഈ രാജ്യത്തെ ഭയക്കണം. ഈ വേട്ടപ്പട്ടികള്‍ തേടിവരും, പാവപ്പെട്ടവര്‍ക്കായി പ്രതികരിക്കുന്നവരെ തേടി. വരട്ടെ, ഇതാണ് ഭാരതത്തിന്റെ ഇന്നത്തെ ധാര്‍മിക മൂല്യമെന്ന് ലോകം അറിയട്ടെ. സച്ചിദാനന്ദന്‍ അടിയന്തരാവസ്ഥക്കു ശേഷം എഴുതിയ ഒരു കവിതയില്‍ (എന്താണ് സ്വാതന്ത്ര്യം) പറയുന്നു, ഒരു മാതാജിക്ക് പൂട്ടിയിടാനും ഒരു പിതാജിക്ക് തുറന്നു കൊടുക്കാനുമുള്ള ഒരു പീടികയല്ല സ്വാതന്ത്ര്യം എന്ന്. ഇവിടെ ഭരണഘടനയും അതിലെ മനുഷ്യാവകാശങ്ങളും അടിയന്തരാവസ്ഥക്കാലത്തെന്ന പോലെ നഷ്ടമായിരിക്കുന്നു. ആര്‍ക്കാണ് ഇത് മാറ്റാന്‍ കഴിയുക? ജനാധിപത്യവും ഭരണഘടനയും കോടതിയും ഇവിടെ നിശ്ചലമാകുന്നു.

Latest