Connect with us

Kerala

ഐ എസ് ആര്‍ ഒ ചാരക്കേസ്: സി ബി ഐ തിങ്കളാഴ്ച എത്തും; ഗൂഢാലോചനയുടെ ഭയപ്പാടില്‍ കോണ്‍ഗ്രസ്

Published

|

Last Updated

കോഴിക്കോട് | ഐ എസ് ആര്‍ ഒ ചാരക്കേസ് ഗുഢാലോചന സി ബി ഐ അന്വേഷിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അസ്വാസ്ഥ്യം പുകയുന്നു. ഗൂഢാലോചനയില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, കെ കെ ജോഷ്വ ഉള്‍പ്പെടെ 18 പേരെ പ്രതിചേര്‍ത്ത് കേസെടുത്ത സി ബി ഐ സംഘം അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കേരളത്തില്‍ എത്തുകയാണ്.

ഗൂഢാലോചനയുടെ വേരുകള്‍ തേടി സി ബി ഐ്ക്ക് കോണ്‍ഗ്രസ് ഉന്നതരിലേക്കു നീങ്ങേണ്ടി വരുമോ എന്നാണു ഭയം. മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ എന്‍ സി പി നേതാവുമായ പി സി ചാക്കോ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരില്‍ നിന്നായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. നിഷ്പക്ഷമായ അന്വേഷണത്തിന് രാഷ്ട്രീയ നേതൃത്വത്തെ മാറ്റിനിര്‍ത്തി മുന്നോട്ടു പോകാനാവില്ലെന്ന സൂചനകള്‍ വ്യക്തമായതോടെയാണ് കോണ്‍ഗ്രസില്‍ അങ്കലാപ്പ് ആരംഭിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ആദരണീയരായ രണ്ടു നേതാക്കളെ വീണ്ടും ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യേണ്ടിവരുമ്പോള്‍ ഗ്രൂപ്പ് പകപോക്കലിന്റെ ഭാഗമായി കെ കരുണാകരനോട് ചെയ്ത കാര്യങ്ങള്‍ വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയാവും. ഗ്രുപ്പിനതീതമായി കോണ്‍ഗ്രസ്സിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കാനുള്ള കെ സുധാകരന്റെ നീക്കം ശക്തമായിരിക്കെ ഗ്രൂപ്പ് പോരിന്റെ ഈ ചരിത്രത്തിനു ജീവന്‍ വെക്കുന്നത് പാര്‍ട്ടിയെ പിടിച്ചുലക്കും എന്നാണ് വിലയിരുത്തല്‍. ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ നാള്‍ വഴികളില്‍ കോണ്‍ഗ്രസ്സിലെ രൂക്ഷമായ ഗ്രൂപ്പ് വഴക്കിന് സുപ്രധാപങ്കുള്ളതിനാല്‍ സി ബി ഐക്ക് ആ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്നാണു നിയമ വിദഗ്ധരും പറയുന്നത്.

1994 ഒക്ടോബറില്‍ വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് വിസാ കാലാവധി നീട്ടിക്കിട്ടാന്‍ ശ്രമിക്കുന്നതിനിടെ, നഗരത്തിലെ ഒരു ഹോട്ടലില്‍നിന്ന് മാലദ്വീപുകാരിയായ മറിയം റഷീദ അറസ്റ്റിലായതോടെയാണ് ചാരക്കേസ് എന്ന കേരളത്തെ പിടിച്ചുലച്ച സംഭവ പരമ്പരകളുടെ തുടക്കം. ഹോട്ടലില്‍ കഴിയവെ, അവര്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ (ഐ എസ് ആര്‍ ഒ)നിലെ ശാസ്ത്രജ്ഞനെ ഫോണ്‍ ചെയ്‌തെന്നും അതില്‍ രാജ്യ സുരക്ഷയുടെ പ്രശ്‌നമുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും നടന്ന ശക്തമായ ഗൂഢാലോചനയുടെ ഫലമായി ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ബലിയാടാവുകയായിരുന്നു.

1994 നവംബര്‍ 30നാണ് ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ അറസ്റ്റ്‌ചെയ്തത്. രാജ്യത്തിന്റെ ശാസ്ത്ര രഹസ്യം മറ്റൊരു രാജ്യത്തിന് ചോര്‍ത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഔദ്യോഗിക രഹസ്യനിയമത്തിന്റെ മൂന്ന്, നാല്, അഞ്ച് വകുപ്പുകള്‍ ചേര്‍ത്ത് അദ്ദേഹത്തെ റിമാന്റിലാക്കി. 18 മാസത്തേക്ക് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ്‌ചെയ്തു. നമ്പി നാരായണനൊപ്പം ഐ എസ് ആര്‍ ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ശശികുമാരന്‍, മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ എന്നിവരും അറസ്റ്റിലായി.

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വൈരം കത്തിനില്‍ക്കുന്ന സമയമായിരുന്നതിനാല്‍ അന്നത്തെ കെ കരുണാകരന്‍ സര്‍ക്കാരിനെതിരേ മറുപക്ഷം ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി. പാര്‍ട്ടിയിലെ ശക്തമായ സമ്മര്‍ദ്ദം സഹിക്കാനാവാതെ 1995 മാര്‍ച്ച് 16ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കരുണാകരന്‍ രാജി പ്രഖ്യാപിച്ചു. തുടര്‍ന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായി.

സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. സമാന്തരമായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണവും നടന്നു. 1994 ഡിസംബര്‍ രണ്ടിനാണ് ചാരക്കേസ് അന്വേഷണം സി ബി ഐക്ക് വിട്ടത്. 1996ല്‍ കേസില്‍ കഴമ്പില്ലെന്ന് സി ബി ഐ കണ്ടെത്തി അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ഇതിനുപിന്നാലെ സി ബി ഐയുടെ അന്വേഷണം തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ ബോധിപ്പിച്ചു.

നായനാര്‍ സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സി ബി ഐ അന്വേഷിച്ച് തള്ളിയ കേസ് ആദ്യമായാണ് സംസ്ഥാന പോലീസ് പുനരന്വേഷിച്ചത്. ഇതിനെതിരേ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രത്യേകസംഘത്തെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി. ഇതിനെതിരേ 1997ല്‍ അദ്ദേഹം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 1998ല്‍ കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കേസില്‍ പ്രതിചേര്‍ത്ത മറിയം റഷീദ, ഫൗസിയ ഹസന്‍, നമ്പി നാരായണന്‍ തുടങ്ങിയവര്‍ക്ക് കോടതി ചെലവിനത്തില്‍ ഒരു ലക്ഷം രൂപ പിഴയായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 1998 ല്‍ നമ്പി നാരായണന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. 10 ലക്ഷം രൂപ നല്‍കാന്‍ 2012ല്‍ കമ്മിഷന്റെ ഉത്തരവ്. ഇതേ വര്‍ഷം സി ബി ഐ സുപ്രീംകോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സംബന്ധിച്ച വീഴ്ചകളെ സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കും വന്നു. എന്നാല്‍ സര്‍ക്കാരുകള്‍ മാറിവന്നെങ്കിലും സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ തുടങ്ങിയവര്‍ക്കെതിരെ നടപടികളൊന്നുമുണ്ടായില്ല. ആരോപണങ്ങള്‍ നിലനില്‍ക്കെത്തന്നെ അവര്‍ക്ക് സ്ഥാനക്കയറ്റവും ലഭിച്ചു. സി ബി ഐ തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

രഹസ്യ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കുന്നതിന് 2011 ല്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. 2012ല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരേ വീണ്ടും നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി സംഗിള്‍ ബെഞ്ച് വിധിയുണ്ടായി.

ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതിനായി 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപവത്കരിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ ആരോപണവിധേയനായിരുന്ന സിബി മാത്യൂസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് തള്ളി. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്ന 2012ലെ സര്‍ക്കാര്‍ തീരുമാനം ശരിവെച്ചു. ഇതിനെതിരേ 2015ല്‍ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചു. 2018 സെപ്റ്റംബര്‍ 14ന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിനും സുപ്രീംകോടതി ഉത്തരവുണ്ടായി.

നമ്പി നാരായണന്‍ കേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ എങ്ങനെ, എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമെന്നത് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിക്ക് നിര്‍ദേശിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നമ്പി നാരായണന് നേരത്തേ പത്തുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഒരുകോടി രൂപയും 1999 മുതലുള്ള പലിശയും ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ഫയല്‍ ചെയ്ത കേസ് തിരുവനന്തപുരം സബ് കോടതിയില്‍ നടക്കുകയാണ്.

ചാരക്കേസ് വരുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ എ ഗ്രൂപ്പ് നീക്കം തുടങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കരുണാകരന്‍ മുസ്ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടി രാജിവെച്ചതോടെ എ, ഐ ഗ്രൂപ്പുകള്‍ യുദ്ധമുഖത്ത് മുഖാമുഖം നില്‍ക്കുകയായിരുന്നു.

ചാരക്കേസ് വീണുകിട്ടിയതോടെ ആന്റണി ഗ്രൂപ്പുകാര്‍ നേതൃമാറ്റത്തിനായി മുറവിളി കൂട്ടി. ആരോപണവിധേയനായ ഐ ജി രമണ്‍ ശ്രീവാസ്തവയെ കരുണാകരന്‍ സംരക്ഷിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. ഇതുവഴി പരോക്ഷമായി ചാരക്കേസില്‍ കരുണാകരനും തെറ്റുകാരനായി ചിത്രീകരിക്കപ്പെട്ടു.

കേസില്‍ പ്രതിയല്ലെങ്കിലും പ്രതിക്ക് സമമായി കരുണാകരന്‍ പൊതുവിചാരണയ്ക്ക് ഇരയായി. എതിര്‍ ഗ്രൂപ്പില്‍ നിന്നാണ് ഇതിന് ഇന്ധനം കിട്ടിയത്. ഘടകകക്ഷികള്‍കൂടി കൈവിട്ടതോടെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് കേന്ദ്രമന്ത്രിയും രാജ്യസഭാ, ലോക്‌സഭാ എം പി യായുമൊക്കെ കേരള രാഷ്ട്രീയത്തില്‍ നിന്നു പറിച്ചു മാറ്റപ്പെട്ട കെ കരുണാകരന് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനായില്ല.

ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി കസ്റ്റഡിയില്‍ വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തു തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----